6.7 C
London
Saturday, April 25, 2026

വേടനും ബനാമറും: രാഷ്ട്രീയകലയുടെ വിരുദ്ധമുഖങ്ങൾ

- Advertisement -spot_img

‘മനസ്സ് മനസ്സിന്റെ കാതിൽ’ എന്നതുപോലെ കല ജീവിതത്തോട് പലതും മന്ത്രിക്കുന്നുണ്ട്. വാക്കുകൾക്ക് അതീതമായ ആ ഭാഷണത്തിന് മാന്ത്രിക സ്പർശമുണ്ട്. അതുകൊണ്ടാണ് മരണം മുഖാമുഖം കണ്ട നരകയാതനകൾക്കിടയിലും ഓഷ്‌വിട്‌സിലെ ഗ്യാസ്‌ചേമ്പറിന്റെ ഇരുണ്ടചുമരുകളിൽ ചിത്രം കോറിവരയ്ക്കപ്പെട്ടത്. മരണത്തിലേക്ക് തള്ളിയിടപ്പെട്ടവരുടെ ജീവിതാസക്തിയുണ്ട് ആ വരകളിൽ. ജീവിതത്തെ ‘കുറിച്ച്’ അതെന്തോ പറയുന്നുണ്ട്. നമുക്ക് പറയാനറിയാത്ത ഭാഷയിൽ അത് ജീവിതത്തെ കുറിച്ചിടുന്നുണ്ട്. കലാസൗന്ദര്യത്തിൽ കലർന്നുകിടക്കുന്ന ആ ജീവിതബന്ധം സൂക്ഷ്മതലത്തിൽ മനസ്സിലാക്കാൻ കഴിയാതെ പോയതുകൊണ്ടാണ് സൗന്ദര്യത്തിനു പകരം ആശയത്തിന്റെ വിതരണകേന്ദ്രമായി കലയുടെ നിർവചനം ഇന്ന് ചുരുങ്ങിപ്പോയത്.

അപ്പോഴും നമുക്ക് പൊതുവെ പഥ്യമാകുന്ന സൗന്ദര്യബോധം നിഷ്കളങ്കമല്ല എന്നതാണ് ഒരു പ്രധാന വസ്തുത. ‘നിഷ്കളങ്കത എന്നത് ഒരു കെട്ടുകഥയാണ്. നിഷ്കളങ്കം എന്നു തോന്നുന്ന ഒരു സാംസ്കാരിക ഉല്പന്നത്തിൽ ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും മറ്റുമായ പലപല അദൃശ്യസാന്നിധ്യം ഉണ്ടാകും. അതുകൊണ്ട് കലാസൗന്ദര്യത്തിന്റെ ആകർഷണശക്തി അതിൽ മറഞ്ഞിരിക്കുന്ന അധികാര താല്പര്യത്തിന്റെ സ്വാധീനശക്തിയിലാണ് കുടികൊള്ളുന്നത് എന്ന് ടെറി ഈഗിൾടൺ പറയുന്നുണ്ട്.

സ്നേഹം, വികാരം, ഭക്തി, വിശ്വാസം തുടങ്ങിയ സങ്കല്പങ്ങൾ എല്ലാം അധികാരഘടനയെ എങ്ങനെയാണോ അലോസരപ്പെടുത്താതെ അടക്കത്തോടെ കഴിയുന്നത്, അതുപോലെയാണ് വരേണ്യ സൗന്ദര്യശാസ്ത്രം മധ്യവർഗത്തിൽ പ്രവർത്തിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദമുഖം. അതുകൊണ്ട് ഒരു വരിഷ്ഠ പാരമ്പര്യത്തിന്റെ കലാബോധം സ്വീകരിക്കുന്നതിലൂടെ രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളെ ആന്തരികമായി അമർച്ച ചെയ്യാൻ അത് സഹായിക്കുന്നുവെന്നും അതിലൂടെ അധികാരമേധാവിത്വം എളുപ്പം നേടിയെടുക്കാൻ കഴിയുമെന്നും ഈഗിൾടെൻ വിശദീകരിക്കുന്നുണ്ട്.

വരേണ്യ സംസ്കാരത്തിന്റെ പ്രതിനിധാനമായിരുന്ന ഇതിഹാസ കഥയിലെ നായകനായ രാമൻ എങ്ങനെയാണ് ഒരു ജനതയുടെ മുഴുവൻ ദൈവബിംബമായി മാറിയതെന്നും രാമസ്തുതി എങ്ങനെയാണ് കീഴാളന്റെ വീടുകളിൽപോലും സന്ധ്യാനാമമായി പ്രചരിച്ചതെന്നും കണക്കിലെടുത്താൽ ഭക്തിയുടേയും സൗന്ദര്യത്തിന്റേയും മറ്റും തലങ്ങളിൽ രാഷ്ട്രീയ അധീശത്വം പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്ന് എളുപ്പം മനസ്സിലാക്കാനാകും.

എങ്കിലും എല്ലാ സാംസ്കാരിക വിഭവങ്ങളിലും ഒരേയളവിൽ സ്വീകരിക്കാവുന്ന പഴുതകളടച്ച അന്വേഷണരീതിയായി അതിനെ കാണുന്നത് അപകടകരമായിരിക്കും. രാഷ്ട്രീയ വിശകലനത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുക്കിനിർത്താൻ കഴിയുന്ന ഒന്നല്ല സൗന്ദര്യാനുഭൂതി. മറ്റൊന്ന്, പുതുക്കിപ്പണിയുന്ന ഓരോ സൈദ്ധാന്തിക നിലപാടിലും അതുടലെടുത്ത സന്ദർഭത്തിന്റെ താല്പര്യങ്ങൾ നിർണായകമായി ഇടപെടുന്നുണ്ട്. സൗന്ദര്യനിഷേധത്തിന്റെ വിചാരമാതൃകയ്ക്കും അടിത്തറയായി വർത്തിച്ചത് കലാബാഹ്യമായ പലവിധ കാരണങ്ങളായിരുന്നു എന്നത് മറ്റൊരു ചരിത്രവസ്തുതയാണ്. ഇപ്പോഴത് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ, വിശേഷിച്ചും സൗന്ദര്യവിരോധം വെച്ചുപുലർത്തുന്ന രാഷ്ട്രീയ കലയുടെ സമഗ്രാധിപത്യമുള്ള പാശ്ചാത്യ കലാലോകത്ത് തന്നെ, സൗന്ദര്യസങ്കല്പത്തെ വീണ്ടെടുക്കാനുള്ള പുത്തനുണർവ് അനുഭവപ്പെട്ടുതുടങ്ങി.

തൊണ്ണൂറുകളുടെ തുടക്കം മുതൽ കലാചിന്തയിലും പ്രകാശനരീതികളിലും ഉടലെടുത്ത വീണ്ടുവിചാരത്തിന്റെ അലയടികൾ അവിടെ തുടർന്നുവരുന്നുണ്ട്. സൗന്ദര്യത്തിന്റെ സൂക്ഷ്മമായ ജീവിതബന്ധം കണ്ടെത്താനുള്ള അന്വേഷണമാണ് അതിലൊന്ന്. ആധുനിക സൗന്ദര്യചിന്തയെ ആഴത്തിൽ സ്പർശിച്ച ഇമ്മാനുവൽ കാന്തിന്റെ സങ്കല്പനങ്ങളാണ് ആ അന്വേഷണങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് വീണ്ടും കടന്നുവരുന്നത്. കാരണം, വിമർശനാത്മക രാഷ്ട്രീയ കല (critical/political art) ഏറ്റവും കൂടുതൽ കടന്നാക്രമിച്ചിരുന്നത് ഇമ്മാനുവൽ കാന്തിന്റെ സൗന്ദര്യചിന്തയെ ആണ്. എന്നാൽ, സൗന്ദര്യബോധത്തോടുള്ള ആക്രമണപരമ്പര ഇവിടെ ഇപ്പോഴും ശക്തിയായി തുടരുന്നുണ്ട്. എന്തിനേറെ, സുഖലോലുപതയുടെ അഭിരതിയായി കലാസൗന്ദര്യത്തെ തള്ളിമാറ്റുന്ന പതിവ് ഇന്ത്യയിലും കേരളത്തിലും ഇന്നൊരു ഫാഷനായി മാറിക്കഴിഞ്ഞു.

എറണാകുളം ദർബാർ ഹാളിൽ ഈയിടെ പ്രദർശിപ്പിച്ച ഒരു വിദേശ വനിതയുടെ വിവാദമായ ‘തെറിക്കവിത’കളും അതിനു നൽകിയ സൈദ്ധാന്തിക വ്യാഖ്യാനവും ഈ അവസ്ഥയുടെ നമുക്കു മുന്നിലെ ഒടുവിലത്തെ ഉദാഹരണമാണ്. അതിലേക്കുള്ള പ്രവേശികയായി രാഷ്ട്രീയ കലയുടേയും (political art) അതിനെ പിന്താങ്ങുന്ന സിദ്ധാന്തത്തിന്റേയും മറ്റൊരു മാതൃക പരിശോധിക്കാം

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here