23.7 C
London
Friday, May 1, 2026

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി; ആകാംക്ഷയോടെ കേരളം

- Advertisement -spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. എട്ടര വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് എട്ടാംപ്രതിയായ കേസിന്റെ വിധി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ 11മണിക്കാണ് കോടതി കേസ് പരിഗണിക്കുക. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പറയുക. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണ് ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയത്.

പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം 10 പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിലാണ് (സനിൽകുമാർ) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത് നായരെയും പ്രതിചേർത്തിരുന്നു.

2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.

കേസിൽ ഏറ്റവും നിർണായകമായ തെളിവുകളിൽ ഒന്ന് അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു. അന്ന് കൃത്യം നടത്തിയതിന് ശേഷം പൾസർ സുനി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇതിൽ പ്രധാന സാക്ഷി കൂടിയായി അദ്ദേഹം മാറി. കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്.

‘നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ടിവിയിലൂടെയാണ് കണ്ടത്. അന്ന് ഇക്കാര്യം ദിലീപിനെ വിളിച്ച് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്ന കളവാണ് പറഞ്ഞത്. കേസിൽ ദിലീപ് എട്ടാം പ്രതിയായതോടെ തന്നെ കാണണമെന്ന് അറിയിച്ചതിനെ തുടർന്ന് അവിടെ എത്തി. പൾസർ സുനിയെ കണ്ടെന്ന് ആരോടും വെളിപ്പെടുത്തരുതെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടു. പൾസർ സുനിയെ കണ്ട കാര്യം താൻ പറയില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ കാവ്യാ മാധവൻ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. ഇത് കാവ്യ തന്നെയാണ് പറഞ്ഞത്’- ബാലചന്ദ്രകുമാർ അന്ന് വെളിപ്പെടുത്തി.

പൾസർ സുനി ദിലീപിനെ കണ്ട കാര്യം ആരോടും പറയരുതെന്നും അത് ജാമ്യം ലഭിക്കാൻ തടസമാകുമെന്ന് പറഞ്ഞ് ഫോൺ വിളിച്ചത് ദിലീപിന്റെ സഹോദരൻ, സഹോദരി ഭർത്താവ്, കാവ്യ എന്നിവരാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഒടുവിൽ ജാമ്യം ലഭിച്ചപ്പോൾ ദിലീപിന്റെ സഹോദരി ഭർത്താവ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടെ അപായപ്പെടുത്താനുള്ള ഗൂഡാലോചന നടത്തി ജാമ്യം ലഭിച്ച് വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് സ്വന്തം വീട്ടിലിരുന്നു കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here