ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്ക് താക്കീത് നൽകി ഐസിസി. റാഞ്ചിയില്‍ നടന്ന ഒന്നാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്റെ വിക്കറ്റെടുത്തതിന് ശേഷമുള്ള അതിരുവിട്ട ആഘോഷമാണ് ഹർഷിത്തിന് തിരിച്ചടിയായത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനത്തിനാണ് ഹർഷിത് റാണയ്ക്ക് ഔദ്യോഗിക ശാസന ലഭിച്ചത്. താക്കീതിന് പുറമേ ഒരു ഡീമെറിറ്റ് പോയന്‍റും ഐസിസി ഹര്‍ഷിതിന് വിധിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിൾ 2.5 പ്രകാരം എതിര്‍ താരത്തോടോ സപ്പോര്‍ട്ട് സ്റ്റാഫിനോടോ പ്രകോപനപരമായി പെരുമാറുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്തുവെന്നതാണ് ഹര്‍ഷിത്തിനെതിരായ കുറ്റം. ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 22-ാം ഓവറിലാണ് സംഭവം. ബ്രെവിസിന്‍റെ വിക്കറ്റെടുത്തശേഷം ദക്ഷിണാഫ്രിക്കൻ താരത്തിന് അടുത്തെത്തിയ റാണ ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു.
ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണിന് മുന്നില്‍ ഹർഷിത് തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്. ഓൺ-ഫീൽഡ് അമ്പയർമാരായ ജയരാമൻ മദനഗോപാൽ, സാം നൊഗാജ്‌സ്‌കി, തേർഡ് അമ്പയർ റോഡ് ടക്കർ, ഫോർത്ത് അമ്പയർ രോഹൻ പണ്ഡിറ്റ് എന്നിവർ ചേർന്നാണ് കുറ്റം ചുമത്തിയത്. ലെവൽ 1 കുറ്റങ്ങൾക്ക് കുറഞ്ഞത് താക്കീതോ മാച്ച് ഫീയുടെ 50 ശതമാനം പിഴയോ ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ആണ് ലഭിക്കുക.

