കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിന്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്.
പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ കല്യാണവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് മുത്തുവിനെ കാട്ടാന ആക്രമിച്ചത്. നടപ്പാതയ്ക്ക് അരികിലെ വയലിൽ നിന്നിരുന്ന ആന, പെട്ടെന്ന് പാഞ്ഞെത്തി തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നുവെന്ന് മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ആന പിൻവാങ്ങിയിരുന്നു.
വിവരമറിഞ്ഞെത്തിയ വനപാലകർ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയിലെ ഷോൾഡറിന് നിസാര പരിക്കേറ്റിട്ടുണ്ടെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും പിതാവ് രാജു പറഞ്ഞു.

