കേരള സർവകലാശാല വിസി രജിസ്ട്രാർ തർക്കവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ ജോലി തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയാണ് പരിഗണിക്കുക. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിന് ആണെന്ന് കഴിഞ്ഞതവണ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിസിക്കും രജിസ്ട്രാർക്കും വാശിയാണെന്നും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു.
വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചിരുന്നത്. ജൂലൈ രണ്ടാം തീയതിയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു കൊണ്ട് വിസി ഉത്തരവ് ഇറക്കിയത്. തുടർന്ന് ആകെ എസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർവകലാശാലാ കാമ്പസിൽ പ്രവേശിക്കരുതെന്നതടക്കമുള്ള വൈസ് ചാൻസലറുടെ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു രജിസ്ട്രാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

