റാപ്പർ വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പരിശോധന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ വനിതാ ഡോക്ടറുടെ പരാതിയിലാണ് പൊലീസ് നടപടി. വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ ഇന്നലെ തൃക്കാക്കര പൊലീസാണ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് വേടൻ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ വേടന്‍റേതെന്ന് കരുതുന്ന ഒരു മൊബൈൽ ഫോൺ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ പരാതിക്കാരിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വേടനയുമായുള്ള ബന്ധത്തിന്റേത് അടക്കമുള്ള വിവരങ്ങൾ നേരത്തെ തന്നെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നതായി പരാതിക്കാരി പൊലീസിന് മൊഴി നൽകിയിരുന്നു.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് സുഹൃത്തുക്കളിൽ ഒരാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. മറ്റു രണ്ടു സുഹൃത്തുക്കളുടെ മൊഴി കൂടി ഉടൻ രേഖപ്പെടുത്തും. പരാതിയിൽ ഈ സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു. ഹൈക്കോടതിയിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉടൻ ഉണ്ടാവില്ല. ഈ മാസം 18ന് കോടതി ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വേടൻ പൊതുവേദികളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. വേടൻ ഒളിവിലാണെന്ന് പ്രചരണവും ഇതിനിടെ നടക്കുന്നുണ്ട്.

