ഛത്തീസ്ഗഢിൽ ബിജെപി സർക്കാർ അന്യായമായി അറസ്റ്റ് ചെയ്തു തുറങ്കിലടച്ച കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. ഒൻപത് ദിവസമായി ജയിലിൽ കഴിയുകയായിരുന്നു മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവർ. കോടതിയിലും പാർലമെന്റിലുമടക്കം ഇടതടവില്ലാതെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ആശ്വാസമായി ജാമ്യം ലഭിച്ചത്.
പ്രോസിക്യൂഷന്റെ എതിർപ്പ് മറികടന്നാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾ ഇന്ന് തന്നെ ജയിൽ മോചിതരാകും. അമ്പതിനായിരം രൂപ ബോണ്ടിനൊപ്പം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. ബിലാസ്പൂർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്.
ജാമ്യം ലഭിച്ച വാർത്ത ഇരുവരുടെയും കുടുംബങ്ങൾ സന്തോഷ കണ്ണീരോടെയാണ് സ്വീകരിച്ചത്. കേരളം മുതൽ ഛത്തീസ്ഗഢ് വരെ തങ്ങൾക്ക് പിന്തുണയുമായി പോരാട്ടം നടത്തിയ എല്ലാവർക്കും ഇരുവരുടെയും കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. ജാമ്യം ലഭിച്ചാലും എഫ്ഐആര്‍ റദ്ദാക്കുകയും, സർക്കാർ മാപ്പുപറയുന്നത് വരെയും പോരാട്ടം തുടരുമെന്ന് ഇടത് എംപിമാര്‍ പ്രതികരിച്ചു.
ജൂലൈ 25 നാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് പോകാന്‍ രണ്ടു പെണ്‍കുട്ടികളുമായി ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ എത്തിയ കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചത്

