വാഷിങ്ടൺ: ഭൂമിയിലേക്കുള്ള സുനിത വില്യംസ് അടക്കമുള്ളവരുടെ തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്.
ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അതേസമയം നാളെ രാവിലെ സ്‌പേസ് എക്സ് ക്രൂ 10 വിക്ഷേപണം നടക്കും. ഇന്ത്യൻ സമയം പുലർച്ചെ 4.56 നാണ് വിക്ഷേപണ സമയം.
സുനിത വില്യംസും സംഘവും 17ന് മടങ്ങിയെത്തും. ഇന്ത്യൻ സമയം 6.35 ന് സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. ഒൻപതു മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന സുനിത വില്യംസിനെയും സംഘത്തെയും തിരികെയെത്തിക്കാന്‍ നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.

