വയനാട്ടിലെ ഉള്‍പൊട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എംപിയുമായി ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി വയനാട്ടിലെത്തിയത്.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സുരേഷ്‌ഗോപി എം പി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരിക്കും തീരുമാനം. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമയമായില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ധനസഹായത്തിന് സമയമായിട്ടില്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി സ്റ്റേറ്റ് ആവശ്യപ്പെടട്ടെ അപ്പോള്‍ നോക്കാം ധനസഹായത്തിന്റെ കാര്യമെന്നും സുരേഷ്‌ഗോപി മുന്‍പ് പറഞ്ഞിരുന്നു.
കേരളം ധനസഹായം ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ കേരളത്തിലെ എംപിമാരും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട് എന്ന് കൈരളി റിപ്പോര്‍ട്ടര്‍ സിബി സി. ജോസഫ് തിരിച്ച് പറഞ്ഞപ്പോള്‍, റിപ്പോര്‍ട്ടറോട് തട്ടിക്കയറിക്കൊണ്ട് നിങ്ങള്‍ ഏതാ ചാനല്‍ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ ചോദ്യം. തുടര്‍ന്ന് നല്ല കുത്തിത്തിരിപ്പാണല്ലോ എന്നു പറഞ്ഞ സുരേഷ്‌ഗോപി രാഷ്ട്രീയ വക്താവാകാന്‍ നോക്കണ്ടെന്നും റിപ്പോര്‍ട്ടറോട് ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു. വയനാടിനായി അങ്ങ് ഇടപെടുന്നില്ലേ എന്ന റിപ്പോര്‍ട്ടറുടെ തുടര്‍ന്നുള്ള ചോദ്യത്തിന് എന്റെ ഇടപെടല്‍ നിങ്ങളോട് പറയണ്ട കാര്യമില്ലെന്നായിരുന്നു ദില്ലിയില്‍ വെച്ചുള്ള സുരേഷ്‌ഗോപിയുടെ മറുപടി.

