Home Uncategorized ‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. മല കയറിയ സ്ത്രീകള്‍ രണ്ടും വിശ്വാസികളാണോയെന്നാണ് കോടതി ആരാഞ്ഞത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് സുപ്രീംകോടതിയില്‍ നടക്കുന്നത്.

കേസില്‍ ഇന്ന് ആദ്യം വാദമുന്നയിച്ചത് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആണ്. ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിക്കു കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചപ്പോഴാണ്, ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, അവര്‍ ഇരുവരും വിശ്വാസികളാണോ എന്ന് ചോദിച്ചത്. രണ്ടു സ്ത്രീകളും ഹിന്ദു വിശ്വാസികളാണ്. ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ പോയത്. ശബരിമലയില്‍ പോയതുമൂലം ഇരുവര്‍ക്കും പിന്നീട് തിക്താനുഭവങ്ങള്‍ നേരിട്ടു. ബിന്ദു അമ്മിണിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായി. കേരളം തന്നെ വിടേണ്ടി വന്നു. കനകദുര്‍ഗയ്ക്ക് വീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇന്ന് പത്താംദിവസമാണ് ശബരിമല റഫറന്‍സില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ നീരീക്ഷണങ്ങൾ സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ഇന്നലെ ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version