Home Uncategorized ‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

0

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയില്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

ഗര്‍ഭിണി ആയി കഴിഞ്ഞാല്‍ തന്നെ മാരക രോഗമാണെന്ന് പെണ്‍കുട്ടികളുടെ മനസ്സിലേക്ക് പേടിപ്പിച്ച് ഇട്ടുകൊടുത്ത് പ്രസവത്തെ കോബ്ലിക്കേറ്റഡാക്കി വയ്ക്കുകയാണ്. പണ്ട് സ്ത്രീകള്‍ പോയി പ്രസവിച്ചിട്ട് ഉടന്‍ പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ടെന്ന് മുമ്പ് കാലത്ത് ചിലരൊക്കെ പറയുമെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. അഖില്‍ മാരാര്‍ സംവിധായകനും, ആര്‍ട്ടിസ്റ്റും, അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പൊതു സമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നിരിക്കെ നിലവില്‍ സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം നടത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുവാന്‍ കഴിയാത്ത കുറ്റകരമായ പ്രവൃത്തിയാണെന്ന് ഡോ. കെ. പ്രതിഭ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പ്രതികരണം വ്യാപകമായി പ്രചരിച്ചതിലൂടെ ആരോഗ്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ പല തരത്തിലുള്ള തെറ്റിധാരണകള്‍ പൊതു ജനങ്ങളില്‍ സൃഷ്ട്ടിച്ചു. സ്ത്രീകള്‍ സുരക്ഷിത പ്രസവങ്ങള്‍ക്കും ഗര്‍ഭസ്ഥ കാലത്തെ പരിചരണങ്ങള്‍ക്കും ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന കേരള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ അട്ടിമറിക്കുവാന്‍ അഖില്‍ മാരാരുടെ പ്രതികരണം കാരണമായി. പഴയ കാലത്ത് നിന്ന് വ്യത്യസ്തമായി ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളും നിര്‍ദ്ദേശങ്ങളും നിലവില്‍ നടപ്പിലാക്കുന്നു.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീ പ്രസവിക്കുന്ന രീതികളും ജനിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും വച്ച് ഇന്നത്തെ കാലത്തെ സ്ത്രീയെ താരതമ്യം ചെയ്യുവാന്‍ നിലവില്‍ കഴിയില്ലെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു. സുരക്ഷിത പ്രസവവും ആരോഗ്യമുള്ള അമ്മയും കുഞ്ഞുമെന്ന ആശയവും മാതൃകാപരമായി നടപ്പിലാക്കുവാന്‍ സൗജന്യ ചികിത്സായും പരിചരണവും നിലവില്‍ കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. വീട്ടിലെ പ്രസവങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന ഡോക്ടറാണ് കെ പ്രതിഭ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version