വാൽപ്പാറ: തമിഴ്‌നാട് വാൽപ്പാറ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു. സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. അതേസമയം, നൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ആശുപത്രി മാറ്റാനുള്ള അനുമതി നൽകിയില്ലെന്നും കുടുംബം വ്യക്തമാക്കി.
വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു നൗഷാദ്. ശസ്ത്രക്രിയ വൈകിയെന്നും, സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ കലക്ടറുടെ അനുമതി വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നതെന്ന് നൌഷാദിൻ്റെ സഹോദരി പുത്രൻ ഷെഫീഖ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി മാറ്റാനുള്ള മുഴുവൻ സംവിധാനങ്ങളും ഒരുക്കിയെങ്കിലും അധികൃതർ തയ്യാറായില്ല. വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ തങ്ങളെ പ്രയാസപ്പെടുത്തുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും ഷെഫീഖ് പറഞ്ഞു.
40കാരനായ നൗഷാദ് വർഷങ്ങളായി പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ ബസ് ഡ്രൈവറാണ്. അതിന് മുമ്പ് ഏലംകുളത്ത് പൈപ്പ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
