ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഒരു അന്തിമ കരാറിൽ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനിടെ 27 കപ്പലുകൾ തിരികെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ അയച്ചതായി അമേരിക്കൻ സൈന്യത്തിന്റെ സ്ഥിരീകരണം. അതിനിടെ യുഎസ്-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ നടത്തി.
അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും നയതന്ത്ര ചർച്ചകൾക്ക് വലിയ തടസ്സമാകുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ലക്ഷ്യമിടുന്നത് ഒരു കീഴടങ്ങൽ വേദിയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാനെ പ്രേരിപ്പിക്കാൻ സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ. ഇറാനിൽ നിന്ന് ഇതിനകം അനുകൂലമായ സൂചനകൾ ലഭിച്ചതായി മുതിർന്ന പാകിസ്താൻ അറിയിച്ചു.
