മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് സൂര്യകുമാര്‍ യാദവിന്റെ നാളുകള്‍ എണ്ണപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനായി ആരെത്തുമെന്ന ചോദ്യത്തിനു പല ഉത്തരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ നിരയിലേക്കിതാ ശ്രേയസ് അയ്യരുടെ പേരും വരുന്നു. ഐപിഎല്ലില്‍ അപരാജിതരായുള്ള പഞ്ചാബ് കിങ്‌സിന്റെ ഒന്നാം സ്ഥാനത്തുള്ള കുതിപ്പും ബാറ്റിങിലും നായകനെന്ന നിലയിലും ഫീല്‍ഡിങിലുമെല്ലാം മികവ് പുലര്‍ത്തിയതുമാണ് ശ്രേയസിന്റെ പേര് സജീവമാക്കിയത്.
2024ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മൂന്നാം ഐപിഎല്‍ കിരീടം നേടിയത് ശ്രേയസിന്റെ നായക മികവിലാണ്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനേയും കഴിഞ്ഞ സീസണില്‍ പഞ്ചാബിനേയും ശ്രേയസ് ഐപിഎല്‍ ഫൈനലിലെത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ശ്രേയസിന്റെ ടി20 നായക മികവില്‍ ബിസിസിഐയ്ക്കു യാതൊരു സംശയങ്ങളുമില്ല. സൂര്യയുടെ പകരക്കാരായി നേരത്തെ സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. ശ്രേയസിന്റെ വരവോടെ മൂവരുടേയും സാധ്യതകളും ഇല്ലാതായ നിലയാണ്.
ഇന്ത്യയുടെ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളിലേക്കും സമീപ കാലത്തൊന്നും പരിഗണിക്കപ്പെടാത്ത താരമാണ് ശ്രേയസ്. ഏകദിന ടീമില്‍ താരത്തിന്റെ സ്ഥാനം ഉറച്ചതുമാണ് വൈസ് ക്യാപ്റ്റനും ശ്രേയസാണ്. 2023നു ശേഷം ശ്രേയസ് ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. എന്നാല്‍ ഇനിയും താരത്തെ തഴയുന്നത് ശരിയല്ലെന്ന നിലപാടിലാണ് നിലവില്‍ ബിസിസിഐ. ഇതോടെയാണ് സൂര്യയുടെ പിന്‍ഗാമിയായി അയ്യര്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. മാത്രമല്ല സൂര്യകുമാറിന്റെ ബാറ്റിങ് സ്ഥാനത്ത് കളിപ്പിക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് ശ്രേയസ് എന്നതും നീക്കത്തിനു ശക്തി പകരുന്നു.
പരിശീലകന്‍ ഗൗതം ഗംഭീറും ശ്രേയസിനെ നായകനാക്കുന്നതിനു സമ്മതമറിയിച്ചതായി വാര്‍ത്തകളുണ്ട്. 2024ല്‍ മൂന്നാം ഐപിഎല്‍ കിരീടം കൊല്‍ക്കത്ത ഉയര്‍ത്തുമ്പോള്‍ ഗംഭീര്‍ മെന്ററും അയ്യര്‍ ക്യാപ്റ്റനുമായിരുന്നു. ആ സീസണിലെ കെകെആര്‍ ടീം സവിശേഷമായൊരു സംഘമായി ഉയര്‍ന്നത് ഇരുവരുടേയും നേതൃ മികവിലാണ്. സീസണില്‍ കെകെആര്‍ ക്ലിനിക്കല്‍ പ്രകടനങ്ങളാണ് മിക്ക മത്സരങ്ങളിലും പുറത്തെടുത്തത്.
‘2023ലാണ് അവസാനമായി ശ്രേയസ് അന്താരാഷ്ട്ര ടി20 കളിച്ചത്. നിലവില്‍ അദ്ദേഹം ടി20 ടീം ഘടനയുടെ ഭാഗമല്ല. അദ്ദേഹത്തെ ടി20 ടീമിലേക്ക് തിരിച്ചു കൊണ്ടു വരുന്നതും ക്യാപ്റ്റന്‍ സ്ഥാനം എല്‍പ്പിക്കുന്നതുമൊന്നും പെട്ടെന്നു നടക്കുന്ന കാര്യങ്ങളല്ല. നിലവില്‍ ടീം അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് നേടാനുള്ള ഒരുക്കങ്ങളിലാണ്. അതിനാണ് ഇപ്പോള്‍ ശ്രദ്ധ. ടി20 ഫോര്‍മാറ്റിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റിക്ക് സാവകാശം നല്‍കിയിട്ടുണ്ട്’- ഒരു ബിസിസിഐ അംഗം വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭകളുടെ വലിയ നിര സെലക്ടര്‍മാര്‍ക്ക് വലിയ രീതിയില്‍ ചിന്തിക്കാനുള്ള അവസരം നല്‍കി എന്നതാണ് മറ്റൊരു കാര്യം. ഐപിഎല്ലിലൂടെ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ നിരന്തരം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍, ഒരേസമയം രണ്ട് മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ശേഷിയുള്ള 30-35 താരങ്ങളുടെ ഒരു പൂള്‍ തയ്യാറാക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നു. ഈ വര്‍ഷം അവസാനം ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഒരേസമയം വരുന്നതിനാലാണ് ഒരൊറ്റ പ്രധാന ടീമിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര, ഇംഗ്ലണ്ട് പര്യടനം തുടങ്ങിയ മത്സരങ്ങളും വരുന്നുണ്ട്. ഈ രണ്ട് ടീമുകളിൽ ഒന്നിനെ മിക്കവാറും ശ്രേയസ് അയ്യരായിരിക്കും നയിക്കുക. അതിനു ശേഷം സൂര്യയെ മാറ്റി ശ്രേയസിനെ കൊണ്ടു വരിക എന്നതായിരിക്കും ബിസിസിഐ മുന്നിൽ കാണുന്നത്.
സൂര്യക്ക് മുന്നില്‍ വലിയ കടമ്പ
ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഇനി ബിസിസിഐ നിരീക്ഷണത്തില്‍ വരും. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനും ടീമില്‍ സ്ഥാനം ഉറപ്പാക്കാനും സൂര്യ ഇനി നിരവധി കടമ്പകള്‍ താണ്ടേണ്ടി വരും. ലോകകപ്പ് നേടിയെങ്കിലും സമീപ കാലത്ത് ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ നായകനു സാധിച്ചിരുന്നില്ല. ഇതോടെയാണ് അദ്ദേഹം നിരീക്ഷണത്തിലേക്ക് വരുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയെക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ബാറ്റിങായിരിക്കും ഈ പര്യടനത്തില്‍ പ്രധാനമായും നിരീക്ഷിക്കപ്പെടുക. 2028ലെ ഒളിംപിക്സും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ വരെ അദ്ദേഹത്തിന് ടീമില്‍ അവസരം നല്‍കണോ എന്ന് ഈ പര്യടനത്തിലെ പ്രകടനം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ ചോയ്സ് ഇപ്പോഴും സൂര്യകുമാര്‍ തന്നെയാണ്. 2028ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ തന്റെ കരാര്‍ നീട്ടിക്കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ തീരുമാനത്തോട് യോജിക്കുമോ എന്നതാണ് ഇതില്‍ പ്രധാനം. സൂര്യയുടെ പ്രായവും അദ്ദേഹത്തിനു വിലങ്ങാകാന്‍ സാധ്യതയുണ്ട്. 2028ലെ ഒളിംപിക്സാകുമ്പോഴേക്കും സൂര്യയ്ക്കു ഏതാണ്ട് 38 വയസാകും.
സൂര്യകുമാറിനെ സംബന്ധിച്ച് 2025 വളരെ മോശം വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 120ന് താഴെയണ്. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാന്‍ കഴിയാതെ വരികയും ചെയ്തു. എന്നാല്‍ 2026ല്‍ കാര്യങ്ങള്‍ മാറി. ടി20 ലോകകപ്പ് അവസാനിക്കുമ്പോഴേക്കും 160ലധികം സ്‌ട്രൈക്ക് റേറ്റില്‍ നാല് അര്‍ധ സെഞ്ച്വറികള്‍ അദ്ദേഹം നേടി. എങ്കിലും ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരമൊഴികെ മറ്റ് പ്രധാന മത്സരങ്ങളിലൊന്നും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
