കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ വിദ്യാർഥികൾക്ക് ആർക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിൻ രാജിന്റെ അച്ഛൻ രാജൻ. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകൻറെ മരണത്തോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്. വിദ്യാർഥികൾ ആദ്യമേ പ്രതികരിക്കേണ്ടത് ആയിരുന്നു
അങ്ങനെയെങ്കിൽ മകൻറെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാർഥികൾ പുറത്തു വന്ന് കാര്യങ്ങൾ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങൾ തുറന്നുപറയണമെന്നും രാജൻ പറഞ്ഞു.
ലോൺ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും രാജൻ പ്രതികരിച്ചു. നിതിന്റെ പഠന കാര്യങ്ങൾക്കും വീട്ടിലെ ചിലവുകൾക്കുമായി ആപ്പ് ലോണുകൾ എടുത്താണ് അടയ്ക്കുന്നത്. നിതിൻ തന്നെയാണ് അതെല്ലാം ചെയ്തുതരാറുള്ളതും. തന്നോട് ചോദിച്ചിട്ടാണ് അതൊക്കെ ചെയ്തിട്ടുള്ളത്. ലോൺ തുക മകന്റെ ആവശ്യങ്ങൾ കഴിഞ്ഞശേഷം ബാക്കി തന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ചുതരികയാണ് ചെയ്യാറുള്ളത്. തിരിച്ചടവ് താൻ തന്നെയാണ് കൊടുക്കാറുള്ളതും. നിതിന്റെ അമ്മ ഒന്നര മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞപ്പോഴാണ് തിരിച്ചടവ് മുടങ്ങിയിട്ടുള്ളത് രാജൻ ട്വന്റി ഫോറിനോട് പറഞ്ഞു.
