Home Uncategorized വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി...

വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി ഡി സതീശന്‍

0

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍  സംസ്ഥാനത്തെ നാലു ജില്ലകള്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് യുഡിഎഫിന് അനുകൂലമായി ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. നാലു ജില്ലയില്‍ നിന്നും ആകെ 40 സീറ്റാണ്. യുഡിഎഫ് 100 ലേറെ സീറ്റ് നേടുമെന്ന് ആത്മവിശ്വാസമുണ്ട്. ഈ അവകാശവാദത്തിന് രാഷ്ട്രീയമായ അടിത്തറയുണ്ട്. അതല്ലാതെ കൊട്ടക്കണക്കിന് പറയുന്നതല്ലെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

2001 ല്‍ യുഡിഎഫിന് 100 സീറ്റ് ലഭിച്ചതാണ്. എന്നാല്‍ 2005 മുതല്‍ ഒരുപാട് വിഭാഗങ്ങള്‍ യുഡിഎഫിനെ വിട്ടു പോയി. അതില്‍ 95 ശതമാനം പേരെയും തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. അതിനുള്ള നിശബ്ദമായ പ്രവര്‍ത്തനം നടത്തി. എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ അത്യപൂര്‍വമായ വിജയം യുഡിഎഫിന് നേടാനായി.

മോദി വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയത്. യുഡിഎഫ് ചിട്ടയായ, പ്രൊഫഷണലായ പ്രവര്‍ത്തനമാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഈ വിജയങ്ങള്‍. ഇത് മുന്നണിയുടെ രാഷ്ട്രീയമായ വിലയിരുത്തലാണ്. ഇതിന്റെ തുടര്‍ച്ചയായി നിയമസഭയിലേക്കും മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയ വനവാസം സംബന്ധിച്ച്, പറഞ്ഞ കാര്യങ്ങള്‍ അവിടെത്തന്നെ നില്‍ക്കുകയല്ലേ, മാധ്യമങ്ങളുടെ ലൈബ്രറിയില്‍ ഇതുണ്ടല്ലോയെന്ന് വിഡി സതീശന്‍ ചോദിച്ചു. അങ്ങനത്തെ ഒരു സാഹചര്യം വന്നാല്‍ ഞാനതു ചെയ്തില്ലെങ്കില്‍ അക്കാര്യം അന്വേഷിച്ചാല്‍ പോരേ?. എല്ലാ ദിവസവും പറയണോ?. കെ സുധാകരനോട് കുത്തിക്കുത്തി ചോദിച്ചത് മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ള വാര്‍ത്ത ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇത്തവണ യുഡിഎഫ് പ്രവർത്തകർ വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് പ്രവർത്തിച്ചത്. ഘടകക്ഷികൾ തമ്മിലുള്ള ഭേദമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിലുള്ള പ്രവർത്തനം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണ്. ‘ആരുണ്ട് ചോദിക്കാൻ’ എന്ന ശൈലിയിലെ ധാർഷ്ട്യം ജനങ്ങൾക്കിടയിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version