കാട്ടിക്കുളം
മകൻ്റെ വിവരമില്ലാത്തതിനാൽ വേവലാതിപൂണ്ടു കഴിയുന്ന ഫാദുഷയുടെ വീട്ടിൽ ആശ്വാസമായി മന്ത്രിയും എൽഡിഎഫ്. സ്ഥാനാർഥിയുമായ ഒ ആർ കേളുവിൻ്റെ സന്ദർശനം. എടയൂർകുന്ന് തൂവശ്ശേരി ഫാദുഷ ഫർഹാൻ്റെ വീട്ടിലാണ് മന്ത്രിയെത്തിയത്. പഠനത്തിൻ്റെ ഭാഗമായുള്ള ഇൻ്റൻഷിപ്പിനാണ് ഫാദുഷ ഫർഹാൻ ഇറാനിലേക്ക് പോയത്. യുദ്ധം തുടങ്ങിയതിൽപ്പിന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നില്ല.
ഫാദുഷയുടെ എടയൂർകുന്നിലെ വീട്ടിലെത്തി പിതാവ് തൂവശ്ശേരി ഷംസുദ്ദീനുമായും മാതാവ് റഹിയാനത്തുമായും മന്ത്രി സംസാരിച്ചു. മകനെ കാണാതായ വിഷയം മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 27-നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജോലി ചെയ്യുന്ന കപ്പലിൽ തുർക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടൻ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ പിറ്റേദിവസം യുദ്ധം തുടങ്ങിയതോടെ പിന്നീട് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
