കൽപറ്റ: ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർക്ക് നൽകേണ്ട കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിലിനു പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. ചെയ്ത പ്രവൃത്തികളുടെ പണം കുടിശിക നിൽക്കുന്നതിനാൽ നിരവധി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നു മാത്രമല്ല പുതിയ പദ്ധതികൾ കോൺട്രാക്ടർമാർ ഏറ്റെടുക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. ജില്ലാ ഭരണകൂടം അറിയിച്ചത് പ്രകാരം 133.27 കോടി രൂപ വയനാട് ജില്ലയിൽ മാത്രം കുടിശികയുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി ജൽജീവൻ പദ്ധതി 2028 വരെ നീട്ടിയ സാഹചര്യത്തിൽ അനുവദിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള പണം എത്രയും വേഗം അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യപ്പെട്ടു.
