Home Uncategorized യാത്ര അവസാനിച്ചപ്പോള്‍ ഐക്യം അകന്നു?; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം, സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ വിഡി...

യാത്ര അവസാനിച്ചപ്പോള്‍ ഐക്യം അകന്നു?; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം, സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ വിഡി സതീശന്‍

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും യുഡിഎഫിനെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’യ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിട്ടുനിന്നു.

യോഗത്തിനായി സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി ശനിയാഴ്ച മുതല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്നും പോയി. ഇക്കാര്യം പ്രതിപക്ഷ നേതാവിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. പുതുയുഗ യാത്രയെ തമസ്‌കരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടന്നതില്‍ പ്രതിഷേധിച്ചാണ് വിഡി സതീശന്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘പുതുയുഗ യാത്രയുടെ സമാപന ദിവസം, മാധ്യമങ്ങളുടെ ശ്രദ്ധ പരിപാടിയില്‍ നിന്ന് തിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് രാവിലെ മുതല്‍ തിരക്കുണ്ടെന്ന് ചില നേതാക്കള്‍ ഉറപ്പാക്കി. കൂടാതെ, കെ സി വേണുഗോപാല്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതെല്ലാം യാത്രയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നു.’ വിഡി സതീശന്‍ അനുയായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

യാത്രയുടെ ആവേശം കെടുത്താന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും സതീശന്‍ വിഭാഗം ആരോപിക്കുന്നു. ഓരോ ജില്ലാ കേന്ദ്രത്തിലും യാത്രയെ അഭിസംബോധന ചെയ്യേണ്ട ദേശീയ നേതാക്കളുടെ പട്ടിക വി ഡി സതീശന്‍ സമര്‍പ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് പ്രതികരിച്ചില്ല. ദേശീയ നേതാക്കളുടെ അഭാവം ജനക്കൂട്ടത്തെ ബാധിക്കുമെന്നതിനാല്‍, യാത്രയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമായിട്ടാണ് വിഡി സതീശന്‍ വിഭാഗം വിലയിരുത്തപ്പെടുന്നത്. എന്നാല്‍ യാത്രയിലുടനീളം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇത് ശക്തമായ പൊതുജന പിന്തുണയെയാണ് സൂചിപ്പിക്കുന്നത്. യാത്ര തെക്കന്‍ കേരളത്തില്‍ പ്രവേശിച്ചതിനുശേഷം മാത്രമാണ് ദേശീയ നേതാക്കളെ നിയോഗിച്ചതെന്ന് വിഡി സതീശന്‍ അനുയായികള്‍ പറയുന്നു.

അതേസമയം, വിഡി സതീശന്റെ സ്വേച്ഛാധിപത്യ പ്രവര്‍ത്തന ശൈലിയാണ് യാത്രയില്‍ കണ്ടതെന്ന് ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ”ആദ്യ സെറ്റ് പോസ്റ്ററുകള്‍ അച്ചടിച്ചപ്പോള്‍, അവയില്‍ സതീശന്റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പുതിയ പോസ്റ്ററുകള്‍ അച്ചടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.” ഒരു യുഡിഎഫ് നേതാവ് പറഞ്ഞു.

ഒരു ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ യാത്രയില്‍ നിന്ന് ഒഴിവാക്കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാത്രയില്‍ അവഗണിക്കപ്പെട്ടതില്‍ അടൂര്‍ പ്രകാശ് അസ്വസ്ഥനാണെന്ന് അദ്ദേഹവുമായി അടുത്ത നേതാക്കള്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും കൊല്ലത്ത് നടത്തിയ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ സതീശന്‍ ക്യാമ്പ് ശ്രമിച്ചതായും നേതാക്കള്‍ ആരോപിക്കുന്നു.

മാര്‍ച്ച് 6 ന് കൊല്ലത്ത് നടന്ന ശതാബ്ദി ആഘോഷത്തില്‍ കൊല്ലം മുതല്‍ കോട്ടയം വരെയുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും പങ്കെടുക്കുന്നതിനാല്‍, മാര്‍ച്ച് 7 ന് നടക്കുന്ന പുതുയുഗ യാത്രയുടെ സമാപന പരിപാടിയില്‍ ആളുകളുടെ പങ്കാളിത്തം കുറയുമെന്നാണ് വിഡി സതീശന്‍ ക്യാംപ് വിലയിരുത്തിയത്. ഇത് ഭിന്നത കൂടുതല്‍ വഷളാക്കി. മാര്‍ച്ച് 6 ലെ പരിപാടി റദ്ദാക്കിയാല്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് സതീശനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ആ പരിപാടിയുടെ ചെലവും പങ്കെടുക്കുന്നവരുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കെപിസിസി ഭാരവാഹി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version