Home Uncategorized ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്, SIT ചോദ്യം ചെയ്‌തേക്കും

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്, SIT ചോദ്യം ചെയ്‌തേക്കും

0

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്ഐടി കൂടുതൽ വിവരങ്ങൾ കടകംപള്ളിയിൽ നിന്ന് ചോദിച്ചറിയും. കടകംപള്ളി സുരേന്ദ്രൻ ആദ്യം ഉണികൃഷ്ണൻപോറ്റിയുടെ അച്ഛനെ കാണാൻ ആണ് ആദ്യം എത്തിയിരുന്നത്. പിന്നീട് വീണ്ടും കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ എത്തിയിരുന്നു എന്ന് തെളിയിക്കുന്നത് കൂടിയാണ് ചിത്രങ്ങൾ. ജാമ്യം ലഭിച്ച പോറ്റിയുടെ ഉന്നതരുമായുള്ള ബന്ധം എസ്ഐടി പ്രത്യേകം അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.

എസ്ഐടിയ്ക്ക് മുൻപിൽ അടൂര്‍ പ്രകാശ് ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് മൊഴി നൽകി. അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഭാഗമായെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുടെ ചില നിർണ്ണായക രേഖകളും എസ്ഐടി ശേഖരിച്ചുവെന്നും വിവരമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് മൊഴി നല്‍കി. ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം തന്നെയാണ് ആവര്‍ത്തിച്ചത്. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനം എടുക്കും.

അതേസമയം, സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് വ്യക്തമാകാത്തത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. കേസിൽ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ എസ്ഐടി ആരംഭിച്ചു. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തിലാണ് എസ്ഐടി. കൊടിമരം മാറ്റിയതിൽ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ച് മാത്രമായിരിക്കും.കോടതി അനുവദിച്ചാല്‍ പ്രത്യേകം കേസ് എടുക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version