കൽപറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റവും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കുമെന്ന് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ടൗൺഷിപ്പിൽ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളുടെ ആദ്യ ബാച്ച് ഫെബ്രുവരി മൂന്നാം വാരത്തിനകം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.
ടൗൺഷിപ്പിൽ നിർമാണം പൂർത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സോൺ ഒന്നിൽ ഉൾപ്പെട്ട 107 വീട്, സോൺ മൂന്നിലെ 28 വീട്, സോൺ നാലിലെ 43 വീടുകളാണ് കൈമാറുക. ഗുണഭോക്താക്കൾക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യുതി – കുടിവെള്ള കണക്ഷൻ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകൾ നൽകുക.
എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്‌ടർ ഭൂമിയിൽ 35 ക്ലസ്റ്ററുകളായാണ് നിർമാണം പുരോഗമിക്കുന്നത്. ഓരോ ക്ലസ്റ്ററിലും എട്ടുമുതൽ 20 വരെ വീടുകളാണുള്ളത്. സോൺ ഒന്നിലെ 140 വീടുകളിലെ 107 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. സോൺ മൂന്നിലെ 51 വീടുകളിൽ 28 ഉം സോൺ നാലിലെ 51 വീടുകളിൽ 43 വീടുകളും പൂർത്തീകരിച്ചു.
ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി ഏപ്രിൽ 30നകം പൂർത്തികരിക്കും. ടൗൺഷിപ്പിലെ നിർമാണ പ്രവൃത്തികളുടെ കോൺട്രാക്ടർ കലാവധി ഒക്ടോബർ ആറുവരെയാണ്. ഫേസ് ഒന്നിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും സോൺ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ച് അടുത്തടുത്ത വീടുകൾ നൽകണമെന്ന ആവശ്യം ഫേസ് ഒന്നിൽ ഉൾപ്പെട്ടവർ യോഗത്തിൽ ഉന്നയിച്ചു
