മാനന്തവാടി: വന്യമൃഗശല്യത്തിൽ ขว പൊറുതിമുട്ടിയ തവിഞ്ഞാൽ പഞ്ചായത്തിലെ അയനിക്കൽ, പേര്യ, ആലാറ്റിൽ പ്രദേശവാസികൾ പ്രശ്‌നപരിഹാരത്തിന് അധികാരികളിൽ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡൻ്റ് റാബിയ അബ്ബാസ്, അംഗം ലത ബാലൻ എന്നിവർ കർഷകരുമായി സംസാരിച്ചതിനെത്തുടർന്നാണ് ജനകീയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം.
വന്യമൃഗങ്ങൾ കർഷകർക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. പേര്യ, ആലാറ്റിൽ പ്രദേശങ്ങളിൽ വാഴത്തോപ്പുകളിൽ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപോത്തുകൾ വൻ നാശമാണ് വരുത്തുന്നത്. വാഴകളുടെ കൂന്‌പാണ് അവ തിന്നുന്നത്. ഇത് കർഷകർക്ക് കനത്ത നഷ്ടത്തിന് ഇടയാക്കുകയാണ്. കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു.
വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിയിടം സന്ദർശിക്കാൻ കഴിഞ്ഞദിവസം എത്തിയ വനം ഉദ്യോഗസ്ഥർക്കുമുന്‌പിൽ കർഷകർ ക്ഷുഭിതരായി. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരമാണ് അവർ ആവശ്യപ്പെടുന്നത്.
