ടെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഇടപെടാന്‍ ഡോണൾഡ് ട്രംപിന് വഴിയൊരുക്കുകയാണെന്ന് ആരോപണമായി ഇറാന്‍. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്. രാജ്യത്ത് സ്ഥിതിഗതികള്‍ നിയമന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിദേശ നയതന്ത്രജ്ഞരുടെ യോഗത്തില്‍ ആയിരുന്നു പ്രതികരണം.
ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അക്രമങ്ങള്‍ എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചത്. പ്രതിഷേധങ്ങള്‍ രക്തരൂക്ഷിതമായതായും അദ്ദേഹം പ്രതികരിച്ചു. പ്രകടനങ്ങളെ വിദേശ ഘടകങ്ങള്‍ സ്വാധീനിക്കുന്നതായും സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ആരോപിക്കുന്നു.
പ്രതിഷേധക്കാര്‍ക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്നുണ്ട്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന തടവുകാരുടെ കുറ്റസമ്മത മൊഴികള്‍ ഉടന്‍ പുറത്തുവിടും. തെരുവുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അധികൃതര്‍ ‘സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്’. അല്‍ജസീറയ്ക്ക് നല്‍കിയ പ്രസ്താവനയിലും വിദേശകാര്യ മന്ത്രി യുഎസ് ഇടപെടല്‍ സംബന്ധിച്ച ആരോപണം ആവര്‍ത്തിച്ചു. ഇറാനിലെ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 500 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പ്രതികരണം.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഉള്‍പ്പെടെ ഞായറാഴ്ചയിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പ്രതിഷേധങ്ങളെ നേരിടാന്‍ രാജ്യത്ത് ഇന്റര്‍നെറ്റിന് ഉള്‍പ്പെടെ നിരോധം നില നില്‍ക്കുന്നുണ്ട്. എന്നാല്‍ അല്‍ ജസീറയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
