ഡമാസ്കസ്: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. പേരു വെളിപ്പെടുത്താത്ത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വിവരം പുറത്തുവിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
സിറിയയിൽ യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഐഎസ് കേന്ദ്രങ്ങൾക്കു നേരേ ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച മധ്യ സിറിയയിലെ പാൽമിറ നഗരത്തിൽ അമേരിക്കൻ–സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ഈ ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരനാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് വിലയിരുത്തുന്നു. വ്യോമാക്രമണത്തിന്റെ വ്യാപ്തിയെയോ നാശനഷ്ടങ്ങളെയോ കുറിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
