Home Uncategorized ‘മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും, പിന്നീട്…’; എഫ്ഐആറില്‍ പറയുന്നത്

‘മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും, പിന്നീട്…’; എഫ്ഐആറില്‍ പറയുന്നത്

0

കൊച്ചി: കേരള സമൂഹം നടുക്കത്തോടെ കേള്‍ക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കുറ്റകൃത്യമാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. വര്‍ഷങ്ങള്‍ നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കേസില്‍ കോടതി വിധി ഈ മാസം എട്ടിന് വിധി പുറപ്പെടുവിക്കും. സിനിമാ മേഖലയേയും രാഷ്ട്രീയ മേഖലയെയും വരെ പിടിച്ചുലച്ച സംഭവവികാസങ്ങളില്‍, ആക്രമണത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ പോകുകയും ചെയ്തിരുന്നു.

2017 ഫെബ്രുവരി 17 ന്, ഒരു സിനിമാ ഷൂട്ടിങ്ങിനായിട്ടാണ് തൃശ്ശൂര്‍ പാട്ടുരയ്ക്കലിലുള്ള വീട്ടില്‍ നിന്ന് നടി കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാട് ചെയ്ത എസ്യുവിയില്‍ വൈകീട്ട് 7 മണിക്ക് കയറുന്നു. വാഹനം കൊച്ചി പനമ്പിള്ളി നഗറിലേക്ക് പോകുന്നതിനിടെയാണ്, കേരളത്തെ നടുക്കിയ ആക്രമണം ഉണ്ടാകുന്നതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) വ്യക്തമാക്കുന്നു.

എസ്യുവി ഡ്രൈവര്‍ മാര്‍ട്ടിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ നടിയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ വാഹനത്തില്‍ അതിക്രമിച്ചു കയറി നടിയുടെ വായ കൈപ്പത്തി കൊണ്ട് പൊത്തി. ഭീഷണിപ്പെടുത്തി നടിയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പാലാരിവട്ടത്ത് എത്തിയപ്പോള്‍, മാര്‍ട്ടിനും രണ്ട് സംഘാംഗങ്ങളും പുറത്തിറങ്ങുകയും, ഒന്നാം പ്രതി എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനിയും, ടവ്വല്‍ കൊണ്ട് മുഖംമൂടി ധരിച്ചിരുന്ന മറ്റ് രണ്ട് പേരും വാഹനത്തില്‍ കയറുകയായിരുന്നു.

സുനിയെ വാഹനം ഓടിച്ചപ്പോള്‍ മാര്‍ട്ടിന്‍ അക്രമികളുടെ വാനില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. കാക്കനാട്ടേക്ക് പോയ എസ്യുവി ഒരു പാലത്തിന് സമീപം നിര്‍ത്തി. തുടര്‍ന്ന് സുനി പിന്‍സീറ്റിലേക്ക് കയറി. തുടര്‍ന്ന് എതിര്‍പ്പു വകവെയ്ക്കാതെ നടിയെ മടിയിലിരുത്തി, ആക്രമിച്ചു. രാത്രി 8:30 മുതല്‍ രാത്രി 11 വരെ ആക്രമണം നീണ്ടു നിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പള്‍സര്‍ സുനി പകര്‍ത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

എതിര്‍ത്ത നടിയെ സുനി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നു മിനിറ്റ് വീഡിയോയ്ക്കായി ഞങ്ങളോട് സഹകരിക്കണം. എന്നാല്‍ നീ പറയുന്ന സ്ഥലത്തു കൊണ്ടുവിടാം. അതല്ലെങ്കില്‍ നിന്നെ ഡിഡി റിട്രീറ്റിലേക്ക് കൊണ്ടുപോകും. അവിടെ നിരവധി പേര്‍ കാത്തിരിപ്പുണ്ട്. അവരുടെ കൈകളില്‍ എത്തിയാല്‍ പിന്നീട് എന്താണ് സംഭവിക്കുകയെന്ന് എനിക്ക് പറയാനാവില്ലെന്നും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. നടിയെ പിന്നീട് കാക്കനാട് പടമുഗളില്‍ ഉപേക്ഷിക്കുകയായിരുന്നു.

നടി നേരെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലാലിന്റെ കൈകളിലേക്ക് തളര്‍ന്നു വീണ നടി, സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. ലാല്‍ ഉടന്‍ തന്നെ പിടി തോമസ് എംഎല്‍എയേയും നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും വിവരം അറിയിച്ചു. അവര്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പി ടി തോമസിന്റെ ഇടപെടലാണ് പൊലീസിനെ കര്‍ക്കശവും ജാഗ്രതയോടെയുമുള്ള ഇടപെടലിന് കാരണമായത്.

രാത്രി വൈകി ഉറങ്ങാന്‍ പോകുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്. തുടര്‍ന്ന് തന്നോടൊന്നും പറയാതെ, തിടുക്കപ്പെട്ട് പിടി തോമസ് പുറത്തേക്ക് പോകുകയായിരുന്നുവെന്ന് ഭാര്യ ഉമ തോമസ് ഓര്‍മ്മിച്ചു. പുലര്‍ച്ചെയാണ് പി ടി തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മാനസിക വിഷമം നേരിടുന്നതായി മനസ്സിലാക്കി. സ്വന്തം മകള്‍ക്ക് നേരിട്ട ആപത്തു പോലെയാണ് പിടി തോമസ് സംഭവത്തെ കണക്കാക്കിയത്. എസ് യുവി ഡ്രൈവറുടെ പ്രവൃത്തി, വലിയ ഗൂഢാലോചന അക്രമത്തിനു പിന്നിലുണ്ടെന്ന് പി ടി തോമസില്‍ സംശയം ശക്തമാക്കാന്‍ കാരണമായി എന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.

കേസില്‍ പത്താം സാക്ഷിയായിരുന്നു പി ടി തോമസ്. എന്നാല്‍ കേസില്‍ മൊഴി നല്‍കുന്നതിനെതിരെ പല കോണുകളില്‍ നിന്നും പിടി തോമസിന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. എന്നാല്‍ അണുവിട പിന്നോട്ടു പോകുവാന്‍ പിടി തോമസ് കൂട്ടാക്കിയില്ല. തന്നെ സമീപിച്ചവരോട് പിടി തോമസ് പറഞ്ഞു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല, സത്യം മാത്രമാണ് താന്‍ പറയുക. പിടി തോമസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം പിന്നോക്കം പോകുകയായിരുന്നുവെന്നും ഉമ തോമസ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version