Home Uncategorized ‘യുപി സര്‍ക്കാരിന് കൊളോണിയല്‍ കാലത്തെ മനോഭാവം’; വിമര്‍ശിച്ച് സുപ്രീംകോടതി

‘യുപി സര്‍ക്കാരിന് കൊളോണിയല്‍ കാലത്തെ മനോഭാവം’; വിമര്‍ശിച്ച് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊളോണിയല്‍ കാലഘട്ടത്തിലെ മനോഭാവം പുലര്‍ത്തുകയാണെന്ന് സുപ്രീംകോടതി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കൊളോണിയല്‍ കാലഘട്ടത്തിലെ രീതികള്‍ പിന്തുടരുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തര്‍പ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികള്‍ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്കാണ് നല്‍കുന്നത്. ഇത് ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ കാലപ്പഴക്കം ചെന്ന രജിസ്‌ട്രേഷന്‍ നിയമത്തിന് പകരമായി പുതിയ ബില്‍ തയ്യാറാക്കിവരുകയാണെന്നും ഇതിനായി ജനുവരി അവസാനം വരെ സമയം വേണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version