തന്റെ രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
”ഉറപ്പ് ഒരു കാര്യത്തില്‍ ഉണ്ട്. എന്റെ രാഷ്ട്രീയം വലിയൊരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് തന്നെ 2014 മാര്‍ച്ച് അഞ്ചിന് അപ്പോത്തിക്കിരിയുടെ സെറ്റില്‍ നിന്നും ഷൂട്ടിങ് നിര്‍ത്തിവച്ച് നരേന്ദ്രമോദിജിയെ കാണാന്‍ അദ്ദേഹത്തിന്റെ പടയോടൊപ്പം പോയി. അതിന് ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് അപ്പോത്തിക്കിരി എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്തെ റീജിയണല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ എനിക്കറിയാം” സുരേഷ് ഗോപി പറയുന്നു.
”ഇന്ന് അവാര്‍ഡ് നല്‍കപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അതിന െഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട. തന്നാല്‍ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല”.
”പാപ്പന്‍, കാവല്‍, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡന്‍. പാവം ബിജു മേനോന് അവാര്‍ഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതമായിപ്പോയി. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്ത രണ്ട് പേരെ എനിക്കറിയാം. ഞാന്‍ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിര്‍മാതാവ് ലിസ്റ്റിനും സംവിധായകന്‍ അരുണ്‍ വര്‍മയും അഭ്യര്‍ത്ഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്. ഇത് എന്നോട് ബ്രിട്ടാസും ചോദിച്ചിട്ടുണ്ട്. ഒരു കലാകാരനായി സര്‍ക്കാരിനെതിരെ സംസാരിച്ചുകൂടേ എന്ന്.
ഞാന്‍ ഐഎംബി സെക്രട്ടറിയോട് ചോദിച്ചു. എന്തെങ്കിലും പോം വഴിയുണ്ടോ അത് കേന്ദ്ര ജൂറിയെ ഒന്ന് കാണിക്കുന്നതിന് എന്ന്. നിങ്ങള്‍ ഒരു യൂണിയന്‍ മിനിസ്റ്റര്‍ ആയിടത്തോളം ഈ സിനിമയുടെ ഭാഗമാണെങ്കില്‍ ഞങ്ങള്‍ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് മറുപടി തന്നത്. എന്റെ സര്‍ക്കാരിന്റെ നട്ടെല്ലിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.
