കൽപറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പാശ്ചാത്തലത്തിൽ ,പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ട്രാൻസിഷൻ സ്റ്റഡീസ് തൃശൂരിൻ്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ശാസ്ത്ര അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങി.
“തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങൾ ” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൻ്റെ പ്രകാശനം സെപ്റ്റംബർ 13 ന് കൽപറ്റയിൽ നടക്കും. വൈകിട്ട് 3 മണിക്ക് ട്രിഡൻ്റ് ആർകൈഡിൽ നടക്കുന്ന ചടങ്ങിൽ പഠന സംഘാംഗങ്ങളായ വിദഗ്ധർക്കൊപ്പം പരിസ്ഥിതി പ്രവർത്തകനും സാമൂഹിക വിമർശകനുമായ ജോസഫ് സി മാത്യുവും പങ്കെടുക്കും. പശ്ചിമഘട്ടത്തിൻ്റെ തകർച്ചക്ക് ഹേതുവാകുമെന്ന ആശങ്ക ഉയർത്തുന്ന തുരങ്കപ്പാത നിർമാണവുമായി മുന്നോട്ടു പോവുന്ന സർക്കാർ നയത്തിനെതിരെ സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകരുടെ ഒത്തുചേരലും അന്നേ ദിവസം സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയുടെ നടത്തിപ്പിനായി എം കെ രാമദാസ് ചെയർമാനും
പി ജി മോഹൻദാസ് കൺവീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി അധ്യക്ഷൻ വർഗീസ് വട്ടേക്കാട്ടിൽ, അംഗങ്ങളായ സുനിൽ ജോസഫ്, ബഷീർ ആനന്ദ് ജോൺ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിനിധി ബാബു മൈലമ്പാടി, സിന്ധു, അരൂഷ് കാരായി, ബാവൻ കുട്ടി എന്നിവർ സ്വാഗത സംഘം പ്രവർത്തകരാണ്.
സ്വാഗത സംഘം രൂപീകരണയോഗത്തിൽ പരിസ്ഥിതി, സാമൂഹിക പ്രവർത്തകരായ എൻ ബാദുഷ, തോമസ് അവലവയൽ, ഗോകുൽ ദാസ്, സുജാത,
ബിജി ലാലിച്ചൻ, നസീമ, ഷെമീർ, കൃഷ്ണൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു.
