Home Uncategorized ഡല്‍ഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തില്‍ സിഎച്ചിനെ അവഗണിച്ചെന്ന് വിവാദം; ഒരു ബാത്‌റൂം എങ്കിലും പണിയാമായിരുന്നില്ലേയെന്ന്...

ഡല്‍ഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തില്‍ സിഎച്ചിനെ അവഗണിച്ചെന്ന് വിവാദം; ഒരു ബാത്‌റൂം എങ്കിലും പണിയാമായിരുന്നില്ലേയെന്ന് കെടി ജലീല്‍

0

മലപ്പുറം: മുസ്ലിം ലീഗിന്റെ ഡല്‍ഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തില്‍ അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിഎച്ച് മുഹമ്മദ് കോയയെ അവഗണിച്ചെന്ന് വിവാദം. ഇക്കാര്യം പരസ്യമായി ഉന്നയിച്ച് മുന്‍മന്ത്രി കെ ടി ജലീലാണ് വിഷയം പൊതു ചര്‍ച്ചയാക്കി മാറ്റിയത്. പുതിയ ഓഫീസില്‍ ലീഗിന്റെ എല്ലാ നേതാക്കളുടെ പേരിലും സ്മാരകങ്ങള്‍ പണിതപ്പോള്‍ സി എച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒരു കുളിമുറി പോലും സ്ഥാപിച്ചില്ലെന്നാണ് ജലീല്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് സിപിഎം നടത്തിയ പ്രതിഷേധ സദസ്സിലായിരുന്നു ജലീല്‍ ഇക്കാര്യം പറഞ്ഞത്. ‘ആ ഓഫീസല്‍ എല്ലാവരുടെ പേരിലും പലതുമുണ്ട്. കോണ്‍ഫറന്‍സ് ഹാള്‍ ഒരാളുടെ പേരില്‍, എക്സിക്യുട്ടിവ് കമ്മിറ്റി റൂം, ലൈബ്രറി തുടങ്ങിയവയൊക്കെ ഓരോരോ നേതാക്കളുടെ പേരില്‍. സിഎച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒന്നും സ്ഥാപിക്കാത്തതാണ് ആ ഓഫീസിന്റെ ഏറ്റവും വലിയ ന്യൂനതയായി തനിക്ക് തോന്നിയതെന്നും കെ ടി ജലീല്‍ പറഞ്ഞു.

‘ഇന്ത്യ കണ്ട ഏറ്റവും നല്ല മുസ്ലിം ലീഗുകാരനാണ് സിഎച്ച് മുഹമ്മദ് കോയ. കേരളത്തില്‍ വിഭജനാനന്തരം ഒരേ ഒരു മുസ്ലിംലീഗുകാരനേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ളൂ. അത് സിഎച്ച് മുഹമ്മദ് കോയ സാഹിബാണ്. ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു സിഎച്ച് ഏറെക്കാലം. ആ സിഎച്ചിന്റെ പേരില്‍ ഒരു കുളിമുറി പോലും ഖാഇദെ മില്ലത്ത് സൗധത്തില്‍ ഇല്ല. ഒരു ബാത്ത്റൂമെങ്കിലും നിങ്ങള്‍ക്ക് സിഎച്ചിന്റെ പേരില്‍ ഉണ്ടാക്കാമായിരുന്നില്ലേ’. ജലീല്‍ ചോദിച്ചു.

സിഎച്ചിന്റെ പേരില്‍ ഒന്നും വന്നില്ലെങ്കിലും ആരും ഒന്നും പറയില്ല. അതുകൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും ജലീല്‍ പറഞ്ഞു. എന്നാല്‍ സിഎച്ചിന്റെ കാര്യം ആലോചിച്ച് ജലീല്‍ ആശങ്കപ്പെടേണ്ടെന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. അക്കാര്യത്തില്‍ ലീഗ് ആശങ്കപ്പെട്ടോളാമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version