കൽപറ്റ:വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ യാതനകളിലും വേദനകളിലും നിന്ന് മോചനം ലഭിക്കാത്ത വയനാട്ടിലെ ജനങ്ങൾ വീണ്ടും പ്രശ്നങ്ങളിൽ പെട്ടുകൊണ്ടിരിക്കുന്നതായി
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ കമ്മിറ്റി.
മികച്ച ചികിത്സാ സംവിധാനങ്ങളോ മെഡിക്കൽ കോളേജ് ആശുപത്രിയോ ഇല്ലാത്ത വയനാട്ടിലെ രോഗികൾ ഇപ്പോൾ ആശ്രയിച്ചു വരുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ്. യാത്രാ സൗകര്യത്തിന് ആശ്രയിക്കുന്ന പ്രധാന റോഡിലാണ് താമരശ്ശേരി ചുരം. 9 ഹെയർ പിൻ വളവുകളോടു കൂടിയ റോഡിലെ വാഹന ഗതാഗതകുരുക്ക് പലപ്പോഴും രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ അനുഭവിക്കേണ്ടി വരുന്നു. വർഷങ്ങൾക്കു മുൻപ് കോഴിക്കോട് നിന്നു വയനാട്ടിലേക്കും അതുവഴി കർണാടകത്തിലേക്കും മറ്റും പോകാനായി ഉണ്ടാക്കിയ റോഡ് ഇന്ന് ഏറെ ശോചനീയമാണ്. തുടക്കത്തിൽ, കുറഞ്ഞ ചെറുവാഹനങ്ങളും മറ്റും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നു. നിത്യോപയോഗ സാധനങ്ങളടക്കമുള്ള ചരക്ക് വാഹനങ്ങൾ, 50 ടൺ ഭാരമുള്ള ഹെവി വാഹനങ്ങൾ, റോഡിന്ന് താങ്ങാവുന്നതിലുമേറെയാണ്. ഇതുമൂലം റോഡിനും റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഉയർന്ന പ്രദേശങ്ങളിലും താഴെയുള്ള റോഡ് സൈഡ് വാളുകളിലും വൈബ്രേഷൻ അനുഭവപ്പെട്ടു വരുന്നു. വർഷകാലത്തെ ശക്തമായ മഴ വെള്ളം പാറകളിൽ പതിച്ച് താഴെ ഉറപ്പില്ലാത്ത മണ്ണിനെയും കല്ലിനെയും ഇളക്കി കൊണ്ടുപോകുന്നു. മതിയായ രീതിയിൽ റോഡിന് വീതി ഇല്ലായ്മയും ഡീറ്റെയിൻ വാളിന്റെ കുറവും മണ്ണിടിച്ചിൽ അടിക്കടി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. റോഡിന്റെ കെട്ടുറപ്പും സ്റ്റെബിലിറ്റി ടെസ്റ്റുo പരിശോധനകളിലൂടെ ഇടയ്ക്കിടെ മോണിറ്റർ ചെയ്യുന്നില്ലന്ന് വേണം കരുതാൻ.
അടുത്തകാലത്തായി, ടൂറിസ്റ്റുകളെ ഏറെ ആകർഷിച്ചു കൊണ്ടിരിക്കുന്ന വയനാടിനെ അലട്ടുന്ന മുഖ്യ പ്രശനം റോഡ് സൗകര്യക്കുറവ് തന്നെയാണ്. അടിയന്തര ഘട്ടങ്ങളിൽ പോലും രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ പോലും കഴിയുന്നില്ല. വയനാടിന്റെ വികസനത്തിന്ന് വേണ്ടി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചത് കൊണ്ടു മാത്രമായില്ല. ഏതൊരു പ്രദേശത്തിന്റെയും അടിസ്ഥാന വികസനം നിലകൊള്ളുന്നത് റോഡ് വികസനത്തിലൂടെയാണ്.
മേൽ സാഹചര്യത്തിൽ വളരെ അടിയന്തര പ്രാധാന്യത്തോടുകൂടി റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ നടപടികളാണാവശ്യം.
ചിലയിടങ്ങളിൽ ഭൂമി അക്വിസേഷൻ നടത്തുകയും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും വേഗത്തിൽ തരപ്പെടുത്തുന്ന തരത്തിൽ വയനാട്ടിൽ നിന്നുള്ള മന്ത്രിയും ജനപ്രതിനിധികളും ചേർന്ന് കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണഭികാമ്യം. പാരിസ്ഥിതിക അനുമതിക്കായി കേന്ദ്ര സർക്കാരും നിന്നും അനുമതി ആവശ്യമുണ്ടെങ്കിൽ എംപിമാരും നടപടി സ്വീകരിക്കണം.
ചിപ്പിലിത്തോട് – മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് അടിയന്തരമായി നിർമിക്കുക,
പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ്, തലപ്പുഴ- അമ്പായത്തോട് – കണ്ണൂർ എയർപോർട്ട് വരെ വികസിപ്പിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
തുരങ്ക പാത കൂടിയാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്ര ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും സംഘടന അഭിപ്രായപ്പെട്ടു
