Home Uncategorized നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

0

രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു വിലയിരുത്തി.

ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് & ബ്ലോക്ക്സ് പദ്ധതിയുടെ ഭാഗമായാണ് നീതി ആയോഗ് സംഘം വെള്ളിയാഴ്ച ജില്ലയിൽ സന്ദർശനം നടത്തിയത്.

രാവിലെ 8.30 ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ സുമൻ കെ ബറി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റ്, ഡേ കെയർ, വിളർച്ചാ നിയന്ത്രണ പദ്ധതിയായ ‘അമ്മ താരാട്ട്’, ഗർഭിണികളായ ആദിവാസി സ്ത്രീകൾക്കുള്ള ‘പ്രതീക്ഷ’ പദ്ധതികൾ, റോബോട്ടിക് ഗെയ്റ്റ് ട്രെയ്നർ സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ വിലയിരുത്തി. പഠന പ്രശ്‌നങ്ങളുള്ള വിദ്യാർത്ഥികൾക്കായി ആശുപത്രിയിൽ ഏർപ്പെടുത്തിയ വിർച്വൽ റിയാലിറ്റി തെറാപ്പി സംവിധാനം പരിശോധിച്ചു. രോഗീ പരിചരണത്തിലെ അനന്യ സമീപനങ്ങൾ, അംഗീകാരങ്ങൾ എന്നിവ സംഘം മനസിലാക്കി.

ആശുപത്രിയുടെ സന്ദർശക രജിസ്‌റ്ററിൽ “ആശുപത്രിയിൽ രോഗികൾക്ക് ലഭ്യമാക്കിയ സൗകര്യങ്ങളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഇവിടം സന്ദർശിക്കുന്നതിൽ നിന്നും മഴ എന്നെ തടയാഞ്ഞതിൽ ഞാൻ ആഹ്ലാദവാനാണ്…” എന്ന് കുറിയ്ക്കാനും നീതി ആയോഗ് വൈസ് ചെയർമാൻ മറന്നില്ല.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി ബിനീഷ്, കുടുംബാരോഗ്യ കേന്ദ്രം അസി. സർജൻ ഡോ. വി പി ദാഹർ മുഹമ്മദ്‌, ഡോ. ജെറിൻ എന്നിവർ ആശുപത്രി കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് 10.10 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിയ വൈസ് ചെയർമാനെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, പുനരധിവാസ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാതൃക വീട് ചുറ്റി നടന്നു കണ്ട അദ്ദേഹം മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെക്കുറിച്ചും സംസ്ഥാന സർക്കാർ നടത്തുന്ന വിവിധങ്ങളായ പുനരധിവാസ പ്രവൃത്തികളെക്കുറിച്ചും വിശദമായി ചോദിച്ചു മനസിലാക്കി.

ടൗൺഷിപ്പിലെ വീടുകൾ പരിപാലിക്കുന്നതും വെള്ളം, വൈദ്യുതി തുടങ്ങിയവ വിതരണം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചെല്ലാം അധികൃതർ നീതി ആയോഗ് വൈസ് ചെയർമാനെ ധരിപ്പിച്ചു.
ടൗൺഷിപ്പ് പദ്ധതിയുടെ മാപ്പും വീടിന്റെ പ്ലാനും കാണിച്ചുകൊടുത്തു.

ആസ്പിരേഷനൽ ജില്ല എന്ന നിലയ്ക്ക് വയനാട് നേരിടുന്ന പ്രധാന പ്രതിസന്ധികൾ, പരിഹാരം എന്നിവയെക്കുറിച്ചും സുമൻ ബറി ജില്ലാ കളക്ടറോട് ചോദിച്ചു. ഗോത്രജന വിഭാഗങ്ങൾക്കിടയിലെ പോഷകാഹാര കുറവ്, അരിവാൾ രോഗം എന്നിവയെക്കുറിച്ച് വിശദീകരിച്ച കളക്ടർ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ നടത്തുന്ന ബോധവൽക്കരണത്തെക്കുറിച്ചും ആസ്പിരേഷണൽ ജില്ലയുടെ പല മാനദണ്ഡങ്ങളിലും വയനാട് മികച്ച പ്രകടനം നടത്തിയതും ചൂണ്ടിക്കാട്ടി.

വൈസ് ചെയർമാനൊപ്പം നീതി ആയോഗ് ഡയറക്ടർ ഷോയബ് അഹമദ് കമാൽ, എ മുത്തുകുമാർ എന്നിവരുമുണ്ടായിരുന്നു. സുമൻ ബറിയുടെ ഭാര്യ മൈത്രേയി ബറി അനുഗമിച്ചു.

സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
കല്പറ്റ റസ്റ്റ്‌ഹൗസിൽ നിന്ന് ഓണസദ്യ കഴിച്ചശേഷമാണ് നീതി ആയോഗ് സംഘം മടങ്ങിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version