ലക്കിടി : താമരശേരി ചുരത്തിൽ ഒൻപതാം വളവിന് അടുത്ത് ഇന്നലെ രാത്രി മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഉണ്ടായ തടസ്സം നീക്കാനുള്ള ശ്രമങ്ങൾ രാവിലെ മുതൽ ആരംഭിച്ചു.
ഇന്ന് റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്ത ശേഷമെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കൂ.
ഇന്നലെ രാത്രി ഏറെ വൈകിയും തടസ്സം നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൂർത്തിയാവാൻ ഇനിയും സമയമെടുക്കും. നിലവിൽ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. മണ്ണും പാറകളും നീക്കം ചെയ്ത് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇന്നു രാവിലെ മുതൽ അടിവാരത്തും ലക്കിടിയിലും വാഹനങ്ങടെ നീണ്ട നിരയാണ്.
ഇന്നലെ രാത്രി ഏഴോടെയാണ് ചുരം ഒമ്പതാം വളവ് വ്യൂപോയന്റിനടുത്ത് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്.
ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾ കടന്നുപോകാനുള്ള തരത്തിൽ പാറകൾ പൊട്ടിച്ചും മണ്ണും മരവും നീക്കം ചെയ്യാനാണ് ആദ്യ ശ്രമം നടത്തുന്നത്. യാത്രക്കാർ മറ്റു ചുരം പാതകൾ ഉപയോഗിക്കണമെന്ന് പൊലിസ് അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചും താമരശ്ശേരി ചുരം വഴിയുള്ള യാത്ര പൂർണമായും നിലച്ച അവസ്ഥയാണ് ഉള്ളത്. വാഹനങ്ങൾ താമരശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് ബാലുശ്ശേരി – പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിച്ചുവിട്ടു.
വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴിയാണ് പോകുന്നത്.
അതെ സമയം കുറ്റ്യാടി ചുരത്തിലും വാഹനത്തിരക്ക് കാരണം ഇന്നലെ രാത്രി മുതലേ ഗതാഗത തടസം നേരിടുന്നുണ്ട്.FacebookTwitterWhatsAppLinkedInEmail
0Shares
