അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചെത്തുന്നതായി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് കമ്പനി. 2020 ജൂണിലാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചത്.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ചില ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതിനെത്തുടർന്നാണ് ആപ്പ് വീണ്ടും ഇന്ത്യയിലേക്കെത്തുമെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ടെക് ക്രെഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ കമ്പനി വാര്‍ത്തകള്‍ നിഷേധിച്ചു.
“ഇന്ത്യയിൽ ടിക് ടോക്കിനുള്ള ആക്‌സസ് പുനഃസ്ഥാപിച്ചിട്ടില്ല, ഇന്ത്യാ ഗവൺമെന്റിന്റെ നിർദ്ദേശം പാലിക്കുന്നു,” എന്നാണ് ടിക് ടോക്ക് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. ഷെയറിറ്റ്, കാംസ്‌കാനര്‍, വിഗോ വീഡിയോ, ബൈഡു മാപ്പ്, ക്ലാഷ് ഓഫ് കിംഗ്‌സ് എന്നിവയുള്‍പ്പെടെ 58 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്.
ടിക്‌ടോക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനും ലോഗിൻ പേജിലേക്ക് നാവിഗേറ്റ് ചെയ്യാനും പലര്‍ക്കും സാധിച്ചുവെങ്കിലും ഓടിപി സബ്മിഷൻ പേജിൽ എത്തുമ്പോള്‍ ‘ടിക്‌ടോക്ക് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു’ എന്ന ബാനര്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
