Home Uncategorized ‘തന്നെയല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് ?’; ഫോണ്‍ സംഭാഷണം പുറത്ത്, രാഹുല്‍ കൂടുതല്‍ കുരുക്കിലേക്ക്

‘തന്നെയല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് ?’; ഫോണ്‍ സംഭാഷണം പുറത്ത്, രാഹുല്‍ കൂടുതല്‍ കുരുക്കിലേക്ക്

0

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. പെണ്‍കുട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയാണെന്ന നിലയിലുള്ള സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നു എന്നാണ് സാഹചര്യത്തില്‍ നടത്തിയതാണ് സംഭാഷണം എന്നാണ് വിശദീകരണം.

അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് എന്ന പേരിലാണ് ഫോണ്‍ കോള്‍ സംഭാഷണം. കുട്ടിയുടെ പിതാവായി ആരെ ചൂണ്ടിക്കാണിക്കും എന്ന നിലയിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. കുട്ടിയുടെ പിതൃത്വം താന്‍ ഏറ്റെടുക്കും എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞും, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും യുവതികളുടെ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭാഷണം പുറത്തുവരുന്നത്.

ഓഡിയോ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ- ഞാന്‍ അത് ഏല്‍ക്കുകയും ചെയ്യും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നിടത്താണ് സംഭാഷണം ആരംഭിക്കുന്നത്. താന്‍ അത് ഏല്‍ക്കണമെന്ന് പറഞ്ഞില്ലല്ലോ എന്ന് യുവതി മറുപടി നല്‍കുകയും ചെയ്യുന്നു. പിന്നെ എങ്ങനെയാണ് അത് വളരുന്നേ എന്ന ചോദ്യമാണ് പിന്നീട് രാഹുല്‍ ഉന്നയിക്കുന്നത്. അത് താന്‍ അറിയണ്ടതില്ലെന്ന് യുവതിയും പറയുന്നു. പിന്നെ എങ്ങനാടി കൊച്ച് വളരുന്നേ? എന്ന് ആവര്‍ത്തിക്കുമ്പോള്‍ അത് ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ… എന്ന് യുവതി മറുപടി നല്‍കുന്നു.

ആ കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ. എന്നുള്ള ചോദ്യത്തിന് തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലോട്ട് പൊട്ടി വീഴുമോ? എന്ന മറു ചോദ്യമാണ് യുവതി ഉന്നയിക്കുന്നത്. അപ്പോള്‍ ആരെ ചൂണ്ടിക്കാണിക്കും നീ? എന്നും അത് ഞാന്‍ ആ കൊച്ചിനോട് പറഞ്ഞോളാം. മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ലെന്നും യുവതി വ്യക്തമാക്കുന്നു. തന്നെ ചൂണ്ടിക്കാണിക്കാനല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് എന്നും യുവതി സംഭാഷണത്തില്‍ ചോദിക്കുന്നു. അത് അന്നേരം എനിക്ക് ബുദ്ധിമുട്ടാവില്ലേ… എന്നാണ് രാഹുല്‍ ഇതിനായി നല്‍കുന്ന മറുപടി.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികള്‍ കെപിസിസിക്ക് കൈമാറി. പരാതികള്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചതായാണ് വിവരം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version