തിരുവനന്തപുരം: രജിസ്ട്രേഷനും ലൈസൻസുമില്ലാതെ നിരത്തിലിറക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കർശന മാനദണ്ഡങ്ങളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതായും വകുപ്പ് മുന്നറിയിപ്പ് നൽകി.
‘രജിസ്ട്രേഷൻ വേണ്ട’ എന്ന പരസ്യങ്ങളുടെ മറവിൽ, മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ വിപണിയിലെത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വകുപ്പിന്റെ നടപടി.
രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രധാനമായും മൂന്ന് നിബന്ധനകളാണ് പാലിക്കേണ്ടത്:
വേഗത: പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടരുത്.
മോട്ടോർ പവർ: മോട്ടോറിന്റെ പവർ 250 വാട്ടിൽ കുറവായിരിക്കണം.
ഭാരം: ബാറ്ററി ഒഴികെയുള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ താഴെയായിരിക്കണം.
ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങൾ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടവയാണ്. നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾ റോഡിൽ നിന്ന് പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ, എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുമ്പോഴും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിച്ചു.
