-കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു
ജില്ലയിൽ പുതിയ ബസ് സര്‍വീസുകൾക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകൾ റീജ്യനൽ ട്രാൻസ്പോര്ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ കെഎസ്ആര്‍ടിസിയുടെ പുതിയ രണ്ട് പെര്‍മിറ്റ് അപേക്ഷകളും പരിഗണനയ്ക്ക് വന്നു.
കൽപ്പറ്റ – മേപ്പാടി – താളൂര്‍ – സുൽത്താൻ ബത്തേരി, കൽപ്പറ്റ – സുൽത്താൻ ബത്തേരി – താളൂര്‍ – അമ്പ എന്നീ റൂട്ടുകളിലാണ് കെഎസ്ആര്‍ടിസി പുതിയ സ്റ്റേജ് ക്യാരേജ് ഓര്‍ഡിനറി പെര്‍മിറ്റുകൾക്ക് അപേക്ഷ നൽകിയത്. നിലവിൽ ബസ് സര്‍വീസുകളില്ലാത്ത ചില റൂട്ടുകളിലേക്ക് ഉൾപ്പെടെയുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അപേക്ഷകളും ആര്‍ടിഎ യോഗം പരിഗണിച്ചു.
സ്വകാര്യ ബസുകൾ പെര്‍മിറ്റ് വ്യവസ്ഥകൾ ലംഘിച്ച് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ഏതാനും പരാതികളും കോഴിക്കോട് – വയനാട് ഉൾപ്പെടെ ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾ അനധികൃതമായി സര്‍വീസ് നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നൽകിയ പരാതിയും റീജ്യനൽ ട്രാൻസ്പോര്ട്ട് അതോറിറ്റി പരിഗണിച്ചു.
പെര്‍മിറ്റ് അപേക്ഷകളിലും നേരത്തെ അനുവദിച്ച പെര്‍മിറ്റുകളിന്മേലും ഉയര്‍ന്നുവന്ന പരാതികളും യോഗത്തിൽ പരിഗണിച്ചു. പെര്‍മിറ്റ് വേരിയേഷൻ, പെര്‍മിറ്റ് പുതുക്കൽ, കൈമാറ്റം, സറണ്ടര്‍, റദ്ദാക്കൽ അപേക്ഷകളും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നു. വിദ്യാര്‍ത്ഥി കൺസഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതുൾപ്പെടെയുള്ള വിഷയങ്ങൾ ചര്‍ച്ചയായി.
പുതിയ പെര്‍മിറ്റുകൾ അനുവദിക്കുന്നതിന് ബിഎസ്-6 മാനദണ്ഡം പാലിക്കുന്ന ബസുകളെ മാത്രം പരിഗണിക്കണമെന്ന നിര്‍ദേശത്തിലും സ്റ്റേജ് കാര്യേജ് ബസുകളുടെ സമയക്രമീകരണം സംബന്ധിച്ച നിര്‍ദേശത്തിലും ബസ് ഉടമകൾ ഉൾപ്പെടെയുള്ളവരുടെ നിര്‍ദേശങ്ങളും ആക്ഷേപങ്ങളും യോഗത്തിൽ ഉയര്‍ന്നു.
ജില്ലാ കളക്ടര്‍ക്ക് പുറമെ റീജ്യനൽ ട്രാൻസ്പോര്ട്ട് അതോറിറ്റി അംഗങ്ങൾ കൂടിയായ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി ട്രാൻസ്‍പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷരീഫ് എന്നിവരും വയനാട് റീജ്യനൽ ട്രാൻസ്പോര്‍ട്ട് ഓഫീസര്‍ സുമേഷ് പി ആര്‍, ഡിവൈഎസ്‍പി ജോൺസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
