പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിൽ ദേശീയപാത അതോറിറ്റിക്ക് കേരള ഹൈക്കോടതിയുടെ വിമർശനം. ഗതാഗതക്കുരുക്ക് എന്നു പരിഹരിക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാവുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പു നൽകി. ഗതാഗത കുരുക്ക് തുടരുമ്പോഴും ടോൾ പിരിക്കുന്നുവെന്നതാണ് പ്രശ്നമെന്ന് കോടതി വിമർശിച്ചു.
യാത്രക്കാരാണ് ബാധ്യത ഏൽക്കേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ഇടക്കാല ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. ടോൾ നൽകുന്ന ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ദേശീയപാത അധികൃതർക്ക് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.
