തിരുവനന്തപുരം : മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നത് അടുത്തകാലത്ത് വൻ ചർച്ചയായി മാറിയിരുന്നു. മട്ടാഞ്ചേരി ലോബി, തിരുവനന്തപുരം ലോബി എന്നൊക്കെ പറഞ്ഞ് ഗ്രൂപ്പ് തിരിച്ച് മലയാള സിനിമാ പ്രവർത്തകരെ കുറിച്ച് പറയാറുമുണ്ട്. മോഹൻലാൽ, പ്രിയദർശൻ, മണിയൻപിള്ള രാജു (Maniyanpilla Raju) ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ തിരുവനന്തപുരം ലോബിയാണെന്നുമൊക്കെ ചർച്ചകളും വന്നു.ഇപ്പോഴിതാ മലയാള സിനിമയിൽ തിരുവനന്തപുരം ലോബി ഉണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയുകയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. തിരുവനന്തപുരം ലോബി എന്നൊരു സംഭവമില്ലെന്നും കഴിവുള്ള ആളുകൾ സിനിമയിൽ തുടരുമെന്നും അദ്ദേഹം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു.”തിരുവനന്തപുരം ലോബി എന്നൊരു സംഭവമേയില്ല. രണ്ട് ഉദാഹരണങ്ങൾ ഞാൻ പറയാം. കിരീടത്തിൽ, സേതുമാധവന്റെ അച്ഛനായി തിലകൻ ചേട്ടൻ തന്നെയാണ് ഏറ്റവും അനുയോജ്യൻ. ആ കഥാപാത്രത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല. അതുപോലെ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാന് നെടുമുടി വേണു ആണ് കറക്ട്. കണ്ണെഴുതി പൊട്ടും തൊട്ടിൽ നടേശൻ മുതലാളിയെ ചെയ്യാൻ തിലകൻ ചേട്ടനേ പറ്റൂ.
