തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ദുരന്തമായി മാറിയിരിക്കുന്ന അതിശക്തമായ കാറ്റിൽ (Strong wind) ലഭ്യമായ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 2,234 മരങ്ങൾ കടപുഴകി വീണു. മെയ് മാസം 24 മുതൽ 30 വരെയുള്ള ദിവസത്തെ കണക്ക് പ്രകാരമാണിത്. കടപുഴകി വീണ മരങ്ങളുടെ എണ്ണം ഇതിലൂം കൂടാനാണ് സാധ്യത.ഈ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോൺ കോളുകളാണ് അഗ്നിശമനസേനാ വിഭാഗത്തിന് ലഭിച്ചത്. മഴക്കാലത്ത് നാശനഷ്ടങ്ങൾ വ്യാപകമായി സംഭവിക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങൾ ചെറിയ കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ (ടെക്‌നിക്കൽ) എം നൗഷാദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.അഭൂതപൂർവ്വമായ നിലയിലാണ് ഇത്തവണത്തെ കാറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ. നിരവധിയിടങ്ങളിൽ മരം ഹോർഡിങ്ങുകൾ തുടങ്ങിയവ നിലംപതിച്ചു, വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദുതിവകുപ്പിനും ഇതുവഴി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങൾ മൂലം സംസ്ഥാനത്തുടനീളം കെഎസ്‌ഇബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
