മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് നിർമാണത്തിനായി സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ, തൊഴിലാളികളുടെ സമരം താൽക്കാലികമായി നിർത്തിവച്ചു. തൊഴിലാളികളുടെ കുടിശിക പ്രശ്നത്തിൽ തീരുമാനമെടുക്കാൻ കലക്ടർ ഡി.ആർ. മേഘശ്രീ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ ധാരണയായത്.
എൽസ്റ്റൺ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളുടെയും കുടിശിക നൽകണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുക്കാൻ കലക്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സർക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം 26നു വീണ്ടും ചർച്ച നടത്താമെന്നാണ് കലക്ടർ സമരക്കാരെ അറിയിച്ചത്.
വിഷയത്തിൽ രണ്ടു തവണ ചീഫ് സെക്രട്ടറിക്കും സർക്കാരിനും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടി വച്ചതിനാൽ തൊഴിലാളികൾക്കു നൽകാനുള്ള തുക കോടതിയുടെ അനുവാദത്തോടെ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായും കൂടിയാലോചിക്കേണ്ടതുണ്ടെന്നും കലക്ടർ സമരക്കാരെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ചീഫ് സെക്രട്ടറിക്കും സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടർ പറഞ്ഞു. ഇതോടെയാണ് താൽക്കാലികമായി സമരം അവസാനിപ്പിക്കാൻ ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചത്
