കമ്പിളക്കാട്: കണിയമ്പറ്റ പഞ്ചായത്ത് പരുതിയിൽ തെരുവ് നായ ശല്യം അതിരൂക്ഷം. ഭീതി കൂടാതെ റോഡിലിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയെന്ന് ജനങ്ങൾ.
ബസ് സ്റ്റാൻഡുകൾ,പണിതീരാത്ത കടമുറികൾ, ആളൊഴിഞ്ഞ ഗ്രൗണ്ടുകൾ തുടങ്ങി പഞ്ചായത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ സാന്നിധ്യം കൂടുതലായും ഉണ്ട്. റോഡുകളിൽ കൂട്ടമായി നിൽക്കുന്ന തെരുവ് നായ്ക്കൾ വാഹനങ്ങൾ അടുത്തെത്തുമ്പോൾ ഓടിയടുക്കുന്നതും വെപ്രാളത്തിനിടെ ഇരുചക്രവാഹനങ്ങൾ മറിയുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സാമൂഹിക വിരുദ്ധരും മദ്യപ സംഘങ്ങളും ഉപേക്ഷിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും അറവ് ശാലകളിൽ നിന്നുള്ള മാലിന്യവും തിന്നാൻ കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ പിന്നീട് പരിസരങ്ങളിലുള്ളവർക്ക് ശല്യമായി മാറുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്.
പരിശീലനം നേടിയ നായ പിടുത്തക്കാരെ എത്തിച്ച് പഞ്ചായത്ത് പരുതിയിൽ തെരുവ് നായ്ക്കളുടെ പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് നായ്ക്കളെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നും, പഞ്ചായത്ത് അധികൃതർ, വെറ്ററിനറി ആശുപത്രി അധികൃതർ എന്നിവർ യോഗം ചേർന്ന് അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് മൻസൂർ, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, ബ്ലോക് ജനറൽ സെക്രട്ടറി സുഹൈൽ കെ.പി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ഷാജി കൊരങ്കുന്നൻ, ഹിബത്തുള്ള മില്ലുമുക്ക്, എന്നിവർ സംസാരിച്ചു.
