നെയ്യാറ്റിന്‍കരയിൽ നെയ്യാറിലെ വലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇരുവരുടെയും കൈകള്‍ പരസ്പരം കെട്ടിയ നിലയിലാണ്. പുരുഷന് 55 വയസും സ്ത്രീയ്ക്ക് 45 വയസും പ്രായം തോന്നിക്കും. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇരുവരുടെയും ചെരുപ്പുകള്‍ കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.
അതിനിടെ, കഠിനംകുളത്ത് യുവതിയെ കൊന്ന കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു വര്‍ഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ഇയാള്‍.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണിന് നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തേ യുവതി ജോണ്‍സണുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്.