കല്‍പ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടർനടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷല്‍ അംഗം കെ.ബൈജുനാഥ് നിർദേശം നല്‍കി. ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികള്‍ തീർപ്പാക്കിയാണ് കമ്മീഷൻ നിർദേശം.
പരാതിക്കാരുടെ ആശങ്ക അസ്ഥാനത്ത് അല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ അനധികൃത ഖനനത്തിന് എതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
പരാതികളില്‍ കമ്മീഷൻ ജില്ലാ കളക്ടറുടെ വിശദീകരണം തേടിയിരുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഖനനം നടക്കുന്നത് അനുമതിയോടെയാണെന്നും ക്വാറികള്‍ പ്രവർത്തിക്കുന്ന പ്രദേശങ്ങള്‍ ദുരന്തസാധ്യതാമേഖലയില്‍ ഉള്‍പ്പെടുന്നതല്ലെന്നും കളക്ടർ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അഡ്വ.പി.ഡി. സജി, ഷൈജു പഞ്ഞിത്തോപ്പില്‍, പുഷ്പലത നാരായണൻ, ഷിജോ മാപ്ലശേരി, പി.കെ. ജോസ് എന്നിവരുടെ പരാതികളാണ് കമ്മീഷൻ തീർപ്പാക്കിയത്.
