ഹൈദരാബാദ്: പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നൽകിയ അകമഴിഞ്ഞ പിന്തുണയാണ് തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിക്ക് കാണമെന്നു സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ 47 പന്തിൽ 111 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെയാണ് ക്രെഡിറ്റ് കോച്ചിനും ക്യാപ്റ്റനും സഞ്ജു നൽകുന്നത്.
‘ഞാൻ നന്നായി കളിച്ചു. അത് കോച്ചിനേയും ക്യാപ്റ്റനേയും സന്തോഷിപ്പിക്കുന്നതാണ് എന്നത് ആഹ്ലാദം തരുന്ന കാര്യമാണ്. പലതും ചെയ്യാൻ സാധിക്കുമായിരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ വളരെ നിരാശയുണ്ടാക്കും.’
‘എങ്കിലും വളരെയധികം സമ്മർദ്ദങ്ങളും മത്സര ഭാരവും വരുമ്പോൾ അതിനെ മറികടക്കാൻ എനിക്കറിയാം. ഒരുപാട് പരാജയപ്പെട്ട ആളാണ് ഞാൻ. ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധ കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്. സ്വയം നന്നായി ചെയ്യുമെന്നു ഉൾക്കൊള്ളുക.’
‘രാജ്യത്തിനായി കളിക്കുന്നതിന്റെ സമ്മർദ്ദമുണ്ടായിരുന്നു. എനിക്കു ചിലത് തെളിയിക്കാനുണ്ടായിരുന്നു. എങ്കിലും കരുതലോടെയാണ് കളിച്ചത്. സമയം എടുത്തു ഷോട്ടുകൾ കളിക്കാനുള്ള ചിന്തയായിരുന്നു.’
‘വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലൂടെയും ടീം നേതൃത്വം നല്ല പിന്തുണ നൽകി. കഴിഞ്ഞ ശ്രീലങ്കക്കെതിരായ പോരാട്ടത്തിൽ രണ്ട് ഡക്കുകൾ സംഭവിച്ചു. ടീമിൽ സ്ഥാനം നിലനിർത്താൻ സാധിക്കുമോ എന്നും ആശങ്കപ്പെട്ടു. അതു ചിന്തിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പക്ഷേ എനിക്ക് ടീമിൽ അവസരം വീണ്ടും തന്നു’- സഞ്ജു വ്യക്തമാക്കി.
