കല്‍പ്പറ്റ: കല്‍പ്പറ്റ പള്ളിത്താഴെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നേപ്പാള്‍ സ്വദേശിനിയുടെ നവജാത ശിശുവിനെ ഭര്‍തൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി മാറ്റിയതായി പരാതി. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഏതോ മരുന്ന് നല്‍കിയതായും തുടര്‍ന്ന് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായും ഈ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതി. 2024 മെയ് മാസമാണ് സംഭവം. ഈ കൃത്യത്തിന് ഭര്‍ത്താവും, ഭര്‍തൃപിതാവും ഒത്താശ നല്‍കിയതായും പരാതിയുണ്ട്. ഇതിനെ തുടര്‍ന്ന് കേസെടുത്ത കല്‍പ്പറ്റ പോലീസ് കുറ്റാരോപിതരായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം നടന്നു വരുന്നതായും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി. സംഭവ ശേഷം നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റയില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്ന് അഞ്ച് മാസത്തോളം കഴിഞ്ഞ് ലഭിച്ച പരാതി ആയതിനാല്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തല്‍ ഏറെ ശ്രമകരമായിരിക്കുമെന്നാണ് നിഗമനം
