ന്യൂഡല്‍ഹി: കൊല്‍ക്കത്ത ബലാത്സംഗ കൊലയില്‍ കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത് നിര്‍ത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതു പൊതുതാത്പര്യമുള്ള വിഷയമാണെന്നും കോടതി മുറിയില്‍ എന്താണ് നടക്കുന്നത് എന്നു ജനങ്ങള്‍ കാണട്ടെയെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. വാദം കേള്‍ക്കല്‍ തുടങ്ങിയപ്പോള്‍ തന്നെ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കണമെന്ന്, ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
വനിതാ അഭിഭാഷകര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അവര്‍ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടാവുമെന്നും ബലാത്സംഗം ചെയ്യുമെന്നുമൊക്കെയാണ് ഭീഷണിയെന്ന് സിബല്‍ പറഞ്ഞു. ഇത്തരത്തില്‍ ഭീഷണിയുണ്ടെങ്കില്‍ കോടതി ഇടപെടുമെന്ന് ബെഞ്ച് ഉറപ്പു നല്‍കി.
കേസില്‍ സിബിഐ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു.
