Home Uncategorized വമ്പന്‍ അട്ടിമറി; അര്‍ജന്റീനയെ തകര്‍ത്ത് കൊളംബിയ

വമ്പന്‍ അട്ടിമറി; അര്‍ജന്റീനയെ തകര്‍ത്ത് കൊളംബിയ

0

ബൊഗോട്ട: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വമ്പന്‍ അട്ടിമറിയുമായി കൊളംബിയ. ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ തോല്‍പ്പിച്ചത്. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്.

നിക്കോളാസ് ഗോണ്‍സാലസാണ് അര്‍ജന്റീനയുടെ ഏകഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. പന്തടക്കത്തില്‍ മുന്നിട്ടു നിന്നെങ്കിലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതാണ് ലോക ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്.

മത്സരത്തിന്റെ 25-ാം മിനിറ്റില്‍ യെര്‍സണ്‍ മെസക്വറയിലൂടെ കൊളംബിയ മുന്നിലെത്തി. ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോണ്‍സാലസിലൂടെ അര്‍ജന്റീന ഗോള്‍ മടക്കി സമനില പിടിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല.

60-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ പെനാല്‍റ്റിയിലൂടെ കൊളംബിയ വീണ്ടും മുന്നിലെത്തി. സമനില പിടിക്കാന്‍ അര്‍ജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും കൊളംബിയന്‍ അതിര്‍ത്തി കടക്കാനായില്ല. മറ്റു മത്സരങ്ങളില്‍ വെനസ്വേല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, ബെളീവിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചിലിയെ പരാജയപ്പെടുത്തി.

തോറ്റെങ്കിലും ലാറ്റിനമേരിക്കന്‍ മേഖലയില്‍ അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. എട്ടു മത്സരങ്ങളില്‍ നിന്നും 18 പോയിന്റാണ് അര്‍ജന്റീനയ്ക്ക്. 16 പോയിന്റുമായി കൊളംബിയയാണ് രണ്ടാമത്. 15 പോയിന്റുമായി ഉറുഗ്വെ മൂന്നാം സ്ഥാനത്തുമുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version