Home Uncategorized മുസ്ലിം സ്ത്രീകളും ഇതര മതവിഭാഗങ്ങളും ബോര്‍ഡില്‍; വഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മുസ്ലിം സ്ത്രീകളും ഇതര മതവിഭാഗങ്ങളും ബോര്‍ഡില്‍; വഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: വഖഫ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. വഖഫ് ആക്ടിന്റെ പേരും മാറ്റും. ഇതു സംബന്ധിച്ച ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തു. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ വന്‍ ഭേദഗതികളാണ് പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന സമിതികളില്‍ മുസ്ലീം സ്ത്രീകളുടെയും മുസ്ലിം ഇതര മതവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നത് അടക്കം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് (ഭേദഗതി) ബില്ലില്‍, 1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം – 1995 എന്ന് പുനര്‍നാമകരണം ചെയ്യാനും ലക്ഷ്യമിടുന്നു. ഒരു പ്രോപ്പര്‍ട്ടി വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാന്‍ ബോര്‍ഡിന് അധികാരമുള്ള നിലവിലെ നിയമത്തിലെ സെക്ഷന്‍ 40 ഒഴിവാക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു.

സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും വിശാല ഘടന ലക്ഷ്യമിടുന്ന ബില്ലില്‍, ഈ സമിതികളില്‍ മുസ്ലിം സ്ത്രീകളുടെയും അമുസ്ലിമുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നു. ബൊഹാറകള്‍ക്കും അഘഖാനികള്‍ക്കുമായി പ്രത്യേക ഔഖാഫ് ബോര്‍ഡ് സ്ഥാപിക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു. ഷിയാ, സുന്നി, ബൊഹറ, അഘഖാനി തുടങ്ങി മുസ്ലീം സമുദായങ്ങള്‍ക്കിടയിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

‘വഖഫ്’ എന്നത് കൃത്യമായി നിര്‍വചിക്കുന്ന ബില്ലില്‍, വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ സ്വത്തിന്റെ ഉടമസ്ഥാവകാശമുള്ള കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം ആചരിക്കുന്ന വ്യക്തിയുമായിരിക്കണമെന്നാണ്. കേന്ദ്ര പോര്‍ട്ടലിലൂടെയും ഡാറ്റാബേസിലൂടെയും വഖഫുകളുടെ രജിസ്‌ട്രേഷന്‍ രീതി കാര്യക്ഷമമാക്കുക എന്നതും ലക്ഷ്യമിടുന്നു. ഏതെങ്കിലും വസ്തുവിനെ വഖഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവരോടും കൃത്യമായ അറിയിപ്പ് നല്‍കിക്കൊണ്ട് റവന്യൂ നിയമങ്ങള്‍ അനുസരിച്ച് മാറ്റം വരുത്തുന്നതിന് വിശദമായ നടപടിക്രമം നിര്‍ദേശിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version