തിരുവനന്തപുരം: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകളാണ് നിലവിലുള്ളത്. കേസുമായി ബന്ധപ്പെട്ട പെര്‍ഫോര്‍മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഹൈറിച്ചിനു മുമ്പും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹൈറിച്ച് ഉടമകളായ പ്രതാപന്‍, ശ്രീന എന്നിവർ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിലൂടെ പേരിലുള്ള സ്‌ഥാവര ജംഗമവസ്‌തുക്കൾ ബഡ്‌സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയിൽ മറുപടി നൽകിയിരുന്നു.
